< Back
Kerala
വേണുവിന്റെ മരണത്തിന് കാരണം ആശയവിനിമയത്തിലെ പോരായ്മ മാത്രം; മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്
Kerala

'വേണുവിന്റെ മരണത്തിന് കാരണം ആശയവിനിമയത്തിലെ പോരായ്മ മാത്രം'; മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Web Desk
|
9 Nov 2025 12:20 PM IST

ആശുപത്രി അധികൃതരുടെ വാദം കള്ളമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണുവിന്റെ കുടുംബം

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിൽവീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ജോയിൻ്റ് ഡിഎംഇയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കേസ്ഷീറ്റിലോ - ചികിത്സ പ്രോട്ടോകോൾ പാലിക്കുന്നതിലോ പോരായ്മകൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്.

കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങളുടെയും വേണുവിന്റെ ചികിത്സ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വേണുവിന്റെ കേസ്ഷീറ്റിൽ പോരായ്മകൾ കണ്ടെത്താനായില്ല. ചികിത്സ പ്രോട്ടോകോൾ പാലിച്ചിട്ടുണ്ട്. ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഡോക്ടമാരുടെ മൊഴി. എന്നാൽ ആശയവിനിമയത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വേണു ശബ്ദ സന്ദേശം അയക്കാൻ ഇടയായ സാഹചര്യവും വിശദമായി പരിശോധിച്ച് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇതിന് ബന്ധുക്കളിൽ നിന്നടക്കം വിവരം ശേഖരിക്കേണ്ടതുണ്ട്. ഈ കണ്ടെത്തലുകൾ വിലയിരുത്തി നാളെ ആരോഗ്യമന്ത്രിക്ക് ഡിഎംഇ റിപ്പോർട്ട് സമർപ്പിക്കും. ഇതിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും ആരോഗ്യവകുപ്പിന്റെ തുടർ നടപടികൾ. ആശുപത്രി അധികൃതരുടെ വാദം കള്ളമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണുവിന്റെ കുടുംബം.നിയമപരമായി മുന്നോട്ടു പോകാനാണ് വേണുവിന്റെ കുടുംബത്തിന്റെ തീരുമാനം.

അതിനിടെ, പരസ്യ പ്രതികരണം നടത്തിയ ഡോ. ഹാരിസ് ചിറക്കലിന്റെ നിലപാടിൽ ആരോഗ്യവകുപ്പിന് അമർഷമുണ്ട്. തുടർച്ചയായി ചട്ടലംഘനം ഡോ. ഹാരിസ് നടത്തുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൂടുതൽ വിവാദത്തിന് ഇല്ലെന്ന് ഹാരിസ് ചിറക്കൽ പ്രതികരിച്ചു.


Similar Posts