< Back
Kerala
നോക്കുകൂലിയായി പത്ത് ലക്ഷം വേണം ഐ.എസ്.ആര്‍.ഒയുടെ വാഹനം തടഞ്ഞു
Kerala

'നോക്കുകൂലിയായി പത്ത് ലക്ഷം വേണം' ഐ.എസ്.ആര്‍.ഒയുടെ വാഹനം തടഞ്ഞു

Web Desk
|
5 Sept 2021 11:58 AM IST

തിരുവനന്തപുരം വി.എസ്.എസ്.സി യിലേക്ക് ഉപകരണങ്ങളുമായെത്തിയ വാഹനം തടഞ്ഞു. നോക്കുകൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് വണ്ടി തടഞ്ഞത്

നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തിരുവനന്തപുരത്ത് നാട്ടുകാര്‍ തടഞ്ഞു. തുമ്പ വി.എസ്.എസ്.സിയിലേക്ക് വാഹനം പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. പത്ത് ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്ന് വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കിയാണ് വാഹനം വി.എസ്.എസ്.സിയിലേക്ക് കടത്തിവിട്ടത്.

ഐ.എസ്.ആര്‍ഒ.യുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നും എത്തിച്ച കൂറ്റന്‍ ചരക്ക് വാഹനമാണ് വേളി പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന്‍ ഉപയോഗിച്ച് വാഹനത്തിലെ ചരക്ക് ഇറക്കുന്നതിനാല്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആകെ 184 ടണ്‍ ചരക്കാണ് വാഹനത്തിലുള്ളത്. ഒരു ടണ്ണിന് 2000 രൂപ നിരക്കില്‍ നോക്കുകൂലി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതായി വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു.

വി.എസ്.എസ്.സിക്കായി സ്ഥലമേറ്റെടുപ്പ് നടത്തിയപ്പോള്‍ നല്‍കിയ തൊഴിലുറപ്പ് വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. പ്രശ്നം പരിഹരിക്കാന്‍ നാട്ടുകാരും ഇടവക വികാരിയും പൊലീസും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരിഹാരമായില്ല.

ഇതിനിടെ പൊലീസ് സുരക്ഷയില്‍ വാഹനം വി.എസ്.എസ്.സി വളപ്പിലേക്ക് പ്രവേശിച്ചു. വാഹനം തടഞ്ഞതില്‍ നടപടി സ്വീകരിക്കാന്‍ ജില്ല ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം എത്തിച്ച ചരക്ക് കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്ത് കൊണ്ടുവന്നത്

Similar Posts