< Back
Kerala
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്നത് വെളിപ്പെടുത്താനാകില്ല; വനം മന്ത്രി എ.കെ ശശീന്ദ്രൻ
Kerala

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്നത് വെളിപ്പെടുത്താനാകില്ല; വനം മന്ത്രി എ.കെ ശശീന്ദ്രൻ

Web Desk
|
28 April 2023 8:39 AM IST

ഇരുമ്പ് പാലത്തിന് സമീപം അനുയോജ്യമായ ഭൂപ്രകൃതിയുള്ള സ്ഥലത്ത് വെച്ച് മാത്രമേ മയക്കുവെടി വെക്കാൻ സാധിക്കു എന്നും അദ്ദേഹം വ്യക്തമാക്കി

ഇടുക്കി: അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകണമെന്നത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ആനയെ പിടികൂടിയതിന് ശേഷം ഇത് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കാലാവസ്ഥ അനുയോജ്യമാണെന്നും എന്നാൽ അരിക്കൊമ്പൻ ഒരു കൂട്ടം ആനകള്‍ക്കൊപ്പമാണ് എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അരിക്കൊമ്പനെ ഒറ്റക്കാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. തനിച്ച് കിട്ടിയാൽ തന്നെ ഇരുമ്പ് പാലത്തിന് സമീപം അനുയോജ്യമായ ഭൂപ്രകൃതിയുള്ള സ്ഥലത്ത് വെച്ച് മാത്രമേ മയക്കുവെടി വെക്കാൻ സാധിക്കു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് തന്നെ അരിക്കൊമ്പനെ തളക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. എന്നാൽ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുകയാണെന്നും ഇത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുണ്ടെങ്കിലും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അപേക്ഷിച്ചു. അരിക്കൊമ്പൻ ദൗത്യം ഇനിയും നീണ്ടാൽ സങ്കീർണത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്തിട്ടുണ്ട്. സിമന്‍റ് പാലത്തിൽ വച്ചാണ് അരിക്കൊമ്പനെ ട്രാക്ക് ചെയ്തത്. എന്നാൽ അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകള്‍ കൂടിയുണ്ട്. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. സൂര്യൻ ഉദിക്കുമ്പോൾ വെടിവെക്കാനാവുമെന്ന് സിസിഎഫ് ആർഎസ് അരുൺ മീഡിയവണിനോട് പറഞ്ഞു.

11 മണിയോടെ ആനയെ ലോറിയിൽ കയറ്റാനാകും എന്നാണ് പ്രതീക്ഷീക്കുന്നത്. മയക്കുവെടി വച്ചാൽ 4 മണിക്കൂർ സമയം കൊണ്ട് വാഹനത്തിലേക്ക് ആനയെ കയറ്റും. ആനയെ മാറ്റുന്ന സ്ഥലം നിലവിൽ എവിടെ എന്ന് അറിയിച്ചിട്ടില്ല. ആനയെ വാഹനത്തിൽ കയറ്റാനായാൽ സ്ഥലം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts