
മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ KSU പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെന്ന് പരാതി
|ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പടെയുള്ള നേതാക്കളെത്തിയാണ് KSU പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്
കോഴിക്കോട്: പരിക്കേറ്റ ചികിത്സതേടിയ കെഎസ് യു പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സ തേടിയവർക്ക് മെഡിക്കൽ കോളജിൽ വച്ച് സിപിഎം-എസ്എഫ്ഐ പ്രവർത്തകരുടെ മർദനം ഏറ്റുവെന്നാണ് കോൺഗ്രസ് ആരോപണം. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പടെയുള്ള നേതാക്കളെത്തിയാണ് കെഎസയു പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സംഘർഷം അറിഞ്ഞ് എത്തിയ എംഎൽഎയേയും എസ്എഫ്‌ഐ-സിപിഎം നേതാക്കൾ തടഞ്ഞുവെച്ചുവെന്ന് ആരോപണമുണ്ട്.
കാലിക്കറ്റ് സർവകലാശാല ഡിഎസ യു തെരഞ്ഞെടുപ്പിലും വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും വലിയ സംഘർഷമാണ് വെള്ളിയാഴ്ച നടന്നത്. സംഘർഷത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റു. റിട്ടേണിങ് ഓഫീസർ ഒപ്പിടാത്ത ബാലറ്റ് പേപ്പർ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. പിന്നീടത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷം കനത്തതോടെ പൊലീസ് ലാത്തിവീശി. നിരവധി എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.