
Photo| Janayugom
പിഎം ശ്രീ ഫാസിസ്റ്റ് അജണ്ട; ലക്ഷ്യം ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതുതലമുറയെ വാർത്തെടുക്കലെന്ന് ജനയുഗം
|ചർച്ചകളുടെയും സമവായത്തിന്‍റെയും എല്ലാ സാധ്യതകളും പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ അട്ടിമറിച്ചുവെന്നും വിമർശനമുണ്ട്
തിരുവനന്തപുരം: പിഎം ശ്രീ ഫാസിസ്റ്റ് അജണ്ടയാണെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ വിമർശനം. പിഎം ശ്രീയുടെ ലക്ഷ്യം ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതുതലമുറയെ വാർത്തെടുക്കലാണ്. മതാധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് വിത്തുപാകലാണ് പദ്ധതിയുടെ ലക്ഷ്യം. ചർച്ചകളുടെയും സമവായത്തിന്‍റെയും എല്ലാ സാധ്യതകളും പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ അട്ടിമറിച്ചുവെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.
പിഎം ശ്രി പദ്ധതിയോടുള്ള സിപിഐയുടെയും ഇടതുപക്ഷ പാർട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും വിമർശനം അതിന്റെ ‘പ്രധാനമന്ത്രി’ ബ്രാന്റിങ്ങിനോടുള്ള എതിർപ്പല്ല. മറിച്ച് അതിന്റെ ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമർശനമാണ്. പിഎം ശ്രി സ്കൂൾ പദ്ധതിയുടെ ഒരു ലക്ഷ്യം ഇന്ത്യയിലെ സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ അവയുടെ അടിസ്ഥാനസൗകര്യ വികസനമാണ്. അതായത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം. കേരളം ഇക്കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാൾ സാർവത്രികമായി എത്രയോ കാതം മുന്നിലാണ്. ശൗചാലയങ്ങൾ, ക്ലാസ്‌മുറികൾ, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങി ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ മഹാഭൂരിപക്ഷവും ലോകോത്തര നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന് നമുക്ക് നിസംശയം അവകാശപ്പെടാം. പിന്നെ, പിഎം ശ്രി സ്കൂളുകളും അത് മുന്നോട്ടുവയ്ക്കുന്ന എൻഇപിയും എന്താണ് ലക്ഷ്യംവയ്ക്കുന്നത്.
വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവൽക്കരണം, ബിജെപിയുടെ ചിന്താധാരയുടെയും രാഷ്ട്രീയപദ്ധതിയുടെയും ഉറവിടമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാർത്തെടുക്കുക തുടങ്ങിയവയാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. അതായത്, വിശാല അർത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും ദേശീയബോധവും തുടങ്ങിയ സാർവത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേച്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേൽക്കോയ്മയിലും അധിഷ്ഠിതമായ ഒരു സമൂഹ സൃഷ്ടിക്ക് വിത്തുപാകുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തെയാണ് അത് വിഭാവനം ചെയ്യുന്നത്...ലേഖനത്തിൽ പറയുന്നു.