
നല്ല ചോരത്തിളപ്പുള്ള ആളാണ് റോഷി അഗസ്റ്റിന്‍; ഞാന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞില്ലല്ലോ?: ജോസ്.കെ. മാണി
|പാലായിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മന്ത്രി റോഷി അഗസ്റ്റിന് തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നും ജോസ് കെ.മാണി പറഞ്ഞു
എറണാകുളം: പാലായിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മന്ത്രി റോഷി അഗസ്റ്റിന് തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി. താന്‍ മത്സരിക്കുന്ന കാര്യം ഉചിത സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. ജോസ് കെ. മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ഭാഗമായി ഇന്ന് കോതമംഗലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസിന്റെ മറുപടി. ഉടന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു റോഷി അഗസ്റ്റിന്‍. ജോസ് കെ.മാണി പാലായില്‍ തന്നെ മത്സരിക്കും. അതാണ് പാര്‍ട്ടിയുടെ തീരുമാനം. ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും. റോഷി ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് മൈക്ക് തിരിച്ചുവാങ്ങാന്‍ ജോസ് കെ.മാണി ശ്രമിക്കുന്നുമുണ്ടായിരുന്നു. എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടത്തിന്റെ ഭാഗമായി അടിമാലിയില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. ഇന്ന് ജോസ് കെ. മാണി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുകയും ചെയ്തു.
കോതമംഗലത്തെ വാര്‍ത്താസമ്മേളനത്തില്‍ റോഷി അഗസ്റ്റിന്‍റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പാർട്ടി ചെയർമാനെ മറികടന്നും കൂടിയാലോചന ഇല്ലാതെയും റോഷി അഗസ്റ്റിൻ പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് ഇടയാക്കി. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിന് തടയിട്ടതും റോഷി അഗസ്റ്റിന്‍റെ നീക്കങ്ങളായിരുന്നു.