< Back
Kerala
student-magazine
Kerala

'മലവെള്ളപ്പാച്ചിലിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ'; വെള്ളാരങ്കല്ലുകളിലെ ആ പ്രവചനകഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണ്

Web Desk
|
1 Aug 2024 1:35 PM IST

സ്വന്തം നാടിന്‍റെ മനോഹാരിതയെക്കുറിച്ചും പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ മാഗസിനില്‍ എഴുതിയിരുന്നു

വയനാട്: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മുണ്ടക്കൈ.എങ്ങും നെഞ്ചുലയ്ക്കുന്ന തേങ്ങലുകള്‍ മാത്രം. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാതെ നാളെയുടെ പ്രതീക്ഷകളുമായി ഉറങ്ങാന്‍ കിടന്നവരാണ് കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. കേരളം മുഴുവന്‍ വയനാടിനെ ചേര്‍ത്തണച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടക്കൈ വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥിയായ ലയ മോള്‍ യാദൃച്ഛികമായി എഴുതിയ കഥ ആ ദുരന്തത്തെക്കുറിച്ചായിരുന്നു. കുട്ടികള്‍ തയ്യാറാക്കിയ 'വെള്ളാരങ്കല്ലുകള്‍' എന്ന ഡിജിറ്റല്‍ മാഗസിനിലായിരുന്നു ഭാവിയിലെ വന്‍ദുരന്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്താണ് ഈ കഥയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

സ്വന്തം നാടിന്‍റെ മനോഹാരിതയെക്കുറിച്ചും പ്രകൃതി ഭംഗിയെക്കുറിച്ചുമെല്ലാം കുട്ടികള്‍ മാഗസിനില്‍ എഴുതിയിരുന്നു. ലയ എഴുതിയ 'ആഗ്രഹത്തിന്‍റെ ദുരനുഭവം' എന്ന കഥയില്‍ "ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിലിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ " എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്.

‘‘മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെനിന്നു വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്കു രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെനിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെനിന്നു പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവിടെനിന്നു കുട്ടികൾ ഓടാൻ തുടങ്ങി’’– കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.

തുടര്‍ന്ന് കഥ എഴുതിയ ലയ മോള്‍ സുരക്ഷിതയാണെന്ന കുറിപ്പും അന്‍വര്‍ സാദത്ത് പങ്കുവച്ചിട്ടുണ്ട്. കുട്ടിക്ക് ഉറ്റവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

Similar Posts