< Back
Kerala
നിപ പരത്തിയ വവ്വാൽ കരുണാകരനും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായപ്പോൾ കേരളത്തിലുണ്ടായിരുന്നില്ലേ?- കെ. മുരളീധരൻ
Kerala

നിപ പരത്തിയ വവ്വാൽ കരുണാകരനും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായപ്പോൾ കേരളത്തിലുണ്ടായിരുന്നില്ലേ?- കെ. മുരളീധരൻ

Web Desk
|
28 Dec 2021 4:09 PM IST

എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയുമെന്ന പഴഞ്ചൊല്ല് പോലെയാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥയെന്ന് കെ. മുരളീധരൻ എംപി

എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയുമെന്ന പഴഞ്ചൊല്ല് പോലെയാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥയെന്ന് കെ. മുരളീധരൻ എംപി. ഭരിക്കുന്നവൻ നന്നല്ലെങ്കിൽ നാടിന് നന്നല്ലെന്ന് രാമായണത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ഈയടുത്ത കാലത്തൊരു പുതിയ രോഗം വന്നു, നിപ. നിപ കേരളത്തിൽ മാത്രമാണുണ്ടായത്. പ്രത്യേകിച്ച് മലബാറിൽ. വവ്വാലാണ് അതു പരത്തുന്നതെന്നാണ് ശാസ്ത്രീയമായി കണ്ടുപിടിച്ചത്. കെ. കരുണാകരനും എകെ ആന്റണിയും ഉമ്മൻചാണ്ടിയുമൊക്കെ മുഖ്യമന്ത്രിയായിരുന്നപ്പോൾ വവ്വാലുണ്ടായിരുന്നില്ലേ കേരളത്തിൽ? എന്താണ് ഇപ്പോൾ മാത്രം രോഗം പടർത്താൻ കാരണം?'' മുരളീധരൻ ചോദിച്ചു.

ഭരിക്കുന്നവന് ചൊവ്വല്ലെങ്കിൽ പല അനർത്ഥങ്ങളും നാട്ടിൽ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവണനും കുംഭകർണനും ജനിക്കുന്നതിനുമുൻപ് തീമഴ പെയ്‌തെന്ന് രാമായണത്തിൽ പറയുന്നുണ്ട്. പശുക്കൾ ചുരത്തിയത് പാലായിരുന്നില്ല, ചോരയായിരുന്നു. കാരണം രണ്ട് ദുഷ്ടജന്മങ്ങൾ ജനിക്കാൻ പോകുകയാണ്. ഏതാണ്ട് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇതാണ്. ഒരു ആഘോഷവുമില്ല. മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. തലസ്ഥാനം മുഴുവൻ ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്. കൈയും കാലും എപ്പോഴാണ് വെട്ടിയെടുത്തുകൊണ്ടു പോകുക എന്നു പറയാൻ പറ്റില്ല-മുരളീധരൻ കുറ്റപ്പെടുത്തി.

ക്രിസ്മസിന്റെ അന്നുരാത്രി കിഴക്കമ്പലത്ത് നടന്ന കാര്യങ്ങൾ പറയേണ്ടതില്ലല്ലോ!? പൊലീസുകാരന്റെ അവസ്ഥ ഇതാണെങ്കിൽ അവർക്ക് നമ്മളെ എങ്ങനെയാണ് രക്ഷിക്കാൻ പറ്റുക? പൊലീസുകാരെ വളഞ്ഞിട്ടുതല്ലുന്നു. മയക്കുമരുന്ന് മാഫിയ കേരളത്തെ മുഴുവൻ കീഴടക്കിയിരിക്കുകയാണ്. പല സിപിഎം നേതാക്കൾക്കും ഇവരുമായി ബന്ധമുണ്ട്. ഇവരെ പിടിക്കാൻ പൊലീസ് ചെല്ലില്ല. പിടിച്ചാൽ തൊപ്പിപോകുന്ന അവസ്ഥയാണെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Similar Posts