< Back
Kerala
സൈബര്‍ ആക്രമണം: അപവാദ പ്രചാരണത്തിന്റെ ഉറവിടം പറവൂര്‍, ആദ്യം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്: കെ.എന്‍ ഉണ്ണികൃഷ്ണന്‍
Kerala

സൈബര്‍ ആക്രമണം: അപവാദ പ്രചാരണത്തിന്റെ ഉറവിടം പറവൂര്‍, ആദ്യം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്: കെ.എന്‍ ഉണ്ണികൃഷ്ണന്‍

Web Desk
|
20 Sept 2025 2:31 PM IST

'സതീശന്‍ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിന്റെ പിന്തുടര്‍ച്ചയാണിത്'

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നു. മുനമ്പം ഡി.വൈ.എസ്.പി ഓഫീസിലാണ് മൊഴി നല്‍കാന്‍ എത്തിയത്.

അപവാദ പ്രചാരണത്തിന്റെ ഉറവിടം പറവൂറാണെന്നും സമൂഹ മാധ്യമങ്ങളില്‍ ആദ്യം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണെന്നും കെ.എന്‍. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'എനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുനമ്പം ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. അപവാദ പ്രചാരണത്തിന്റെ ഉറവിടം പറവൂരാണ്.

സമൂഹ മാധ്യമങ്ങളില്‍ ആദ്യം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്. ഇവരെ വി.ഡി.സതീശന്‍ തള്ളിപ്പറഞ്ഞിട്ടില്ല. സതീശന്‍ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിന്റെ പിന്തുടര്‍ച്ചയാണെന്ന് കരുതണം.

നടന്നത് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമം. സോഷ്യല്‍ മീഡിയയില്‍ പിന്നീട് വ്യാപകമായ ആക്രമണം നേരിട്ടു. കെ.എം ഷാജഹാന്‍ ഒരു സംഭവ കഥ വിവരിക്കും പോലെ യൂട്യൂബ് ചാനലില്‍ അവതരിപ്പിച്ചു. കെ.എം ഷാജഹാനോട് സഹതാപം മാത്രം,' കെ.എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം, സൈബർ ആക്രമണ കേസിൽ ഗൗരവമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് . പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അപലപിയ്ക്കാൻ തയ്യാറായില്ല. പ്രതിപക്ഷ നേതാവിന്റെ ബോംബ് കയ്യിലിരുന്ന് പൊട്ടിയതാണോ എന്നൊക്കെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും രാജീവ് പറഞ്ഞു.

Similar Posts