< Back
Kerala
കെ റെയിൽ സർവെ നിർത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതിയിൽ
Kerala

കെ റെയിൽ സർവെ നിർത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതിയിൽ

Web Desk
|
28 March 2022 6:33 AM IST

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം

സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സർവെ നിർത്തിവെക്കണമെന്ന ഭൂവുടമകളുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഭൂനിയമ പ്രകാരവും സർവെ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാരിന് സർവെ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ അതിര്‍ത്തി നിര്‍ണയ കല്ലിടല്‍ ഇന്നും ഉണ്ടാകില്ല. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കല്ലിടല്‍ നിര്‍ത്തി വെച്ചത്. കല്ലായി ഭാഗത്താണ് ജില്ലയില്‍ അവസാനമായി കല്ലിട്ടത്. ഇവിടെ സ്ഥാപിച്ച കല്ലുകളില്‍ ഭൂരിഭാഗവും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു.

ചെങ്ങന്നൂരിൽ കെ റെയിൽ കല്ല് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. കൊഴുവല്ലൂർ സ്വദേശി തങ്കമ്മയുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ലാണ് പിഴുതെറിഞ്ഞത്. ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുകയാണെന്നും കെ റെയില്‍ നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്രാനുമതിക്കായി റെയിൽവെ ബോർഡിന് മുമ്പാകെ കെ റെയിൽ സമർപ്പിച്ച രേഖകൾ പലതും കെട്ടിച്ചമച്ചതാണെന്ന് റെയിൽവെ മുൻ ചീഫ് എൻജിനിയർ അലോക് കുമാർ വർമ പറഞ്ഞു. സാധ്യതാ പഠന റിപ്പോര്‍ട്ടിനായി കല്ലിടേണ്ട കാര്യമില്ല. നിലവിലെ ഡിപിആറുമായി മുന്നോട്ട് പോകുന്നത് അഴിമതിക്ക് വഴിവെക്കുമെന്നും അലോക് വർമ മീഡിയവണിനോട് പറഞ്ഞു.

Similar Posts