< Back
Kerala
എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: എം.എം മണിയുടെ വിഭാഗവും എസ്. രാജേന്ദ്രൻ  വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രചാരണമുണ്ട്-കെ.സുധാകരൻ
Kerala

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: എം.എം മണിയുടെ വിഭാഗവും എസ്. രാജേന്ദ്രൻ വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രചാരണമുണ്ട്-കെ.സുധാകരൻ

Web Desk
|
10 Jan 2022 5:26 PM IST

കേരളത്തിലെ കലാലയങ്ങളിൽ സ്ഥിരമായി സംഘർഷമുണ്ടാക്കുന്നവർ എസ്.എഫ്.ഐ ആണ്. നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐയുടെ ഗുണ്ടാ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പല ക്യാമ്പസുകളിലും സംഘടനാ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്.

എം.എം മണിയുടെ വിഭാഗവും എസ്. രാജേന്ദ്രൻ വിഭാഗവും തമ്മിലുള്ള വിഭാഗീയ പ്രശ്‌നങ്ങളാണ് എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിലെന്ന് പ്രചാരണമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പാർട്ടി നേതൃത്വം കൊലപാതകത്തിന് കാരണമായ സാഹചര്യം പരിശോധിക്കുന്നുണ്ട്. അവിടെ രാവിലെ മുതൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷമേ കെ.എസ്.യു പ്രവർത്തകർക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കലാലയങ്ങളിൽ സ്ഥിരമായി സംഘർഷമുണ്ടാക്കുന്നവർ എസ്.എഫ്.ഐ ആണ്. നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐയുടെ ഗുണ്ടാ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പല ക്യാമ്പസുകളിലും സംഘടനാ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം ചെയ്യുന്ന എസ്.എഫ്.ഐ ആണ് ഇപ്പോൾ സമാധാനം പ്രസംഗിക്കുന്നത്. ക്യാമ്പസുകളിൽ സ്ഥിരമായി സംഘർഷം സൃഷ്ടിക്കുന്നതാരാണെന്ന് പരിശോധിച്ചതിന് ശേഷം മാത്രം മതി തന്റെ വരവുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊലപാതകത്തെയും തങ്ങൾ ന്യായീകരിക്കില്ല. കെ.എസ്.യുവിന് പങ്കുണ്ടെങ്കിൽ അതിനെയും അപലപിക്കും. ഒരു കെ.എസ്.യു പ്രവർത്തകനും ആയുധമെടുത്ത് ആരെയും കൊല്ലാൻ പോവാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts