
പുതുപ്പള്ളി സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ: കെ.സുധാകരൻ
|സ്ഥാനാർഥി ആരെന്ന് കുടുംബം തീരുമാനിക്കുമെന്നും കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും സുധാകരൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാനരനായി അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നു യുള്ള ആളെത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സ്ഥാനാർഥി ആരെന്ന് കുടുംബം തീരുമാനിക്കുമെന്നും കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
"സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകൾ അനൗപചാരികമായി തുടങ്ങിയിട്ടുണ്ട്. ഔപചാരികമായി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. വിഷയത്തിൽ അനിശ്ചിതത്വമില്ല. കുടുംബത്തിൽ ഒരു ചർച്ച അനിവാര്യമാണെന്ന് മാത്രം. അനുശോചനയോഗത്തിന് ശേഷം ഈ ചർച്ച നടത്തും. മകനോ മകളോ വേണമെന്ന് കുടുംബത്തിന് തീരുമാനിക്കും. ആരുടെ പേര് പറഞ്ഞാലും പാർട്ടി അംഗീകരിക്കും. മത്സരം ഒഴിവാക്കാനുള്ള ഔചിത്യം ഭരണപക്ഷം കാണിക്കണം. ഞങ്ങൾ ആവശ്യപ്പെടേണ്ട കാര്യമില്ല. ഉമ്മൻ ചാണ്ടിയോട് എന്തെങ്കിലും ആദരവുണ്ടെങ്കിൽ മത്സരിക്കരുത്". സുധാകരൻ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചാണ്ടി ഉമ്മൻ തന്നെ സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷ. ഇളയ മകൾ അച്ചു ഉമ്മൻ നേരത്തേ കെഎസ്‌യു അടക്കമുള്ള പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. മൂത്ത മകൾ മറിയ ബിസിനിസ് നടത്തുകയാണ്.
സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നയാളാണ് ചാണ്ടി ഉമ്മൻ. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട ചുമതലകളുമുണ്ട്. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നയാളുമാണ്. അതുകൊണ്ടു തന്നെ സ്ഥാനാർഥിയാകാൻ ചാണ്ടി ഉമ്മന് തന്നെയാണ് സാധ്യത കൂടുതലും.
കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയുണ്ടാകുമെന്ന് നേരത്തേ ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴിക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുകയാണ്. ഇതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ തന്നെ ഉണ്ടായേക്കുമെന്നാണ് അനുമാനം.

