< Back
Kerala
കെ-സ്വിഫ്റ്റ് ബസിന്റെ കന്നിയാത്രയിൽ അപകടം; ഗൂഢാലോചന സംശയിക്കുന്നതായി സിഎംഡി
Kerala

കെ-സ്വിഫ്റ്റ് ബസിന്റെ കന്നിയാത്രയിൽ അപകടം; ഗൂഢാലോചന സംശയിക്കുന്നതായി സിഎംഡി

Web Desk
|
12 April 2022 2:53 PM IST

ഇന്നലെ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി.

തിരുവനന്തപുരം: കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന സംശയിക്കുന്നതായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സിഎംഡി പറഞ്ഞു. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയവും കെഎസ്ആർടിസി മാനേജ്‌മെന്റിനുണ്ട്. ബിജു പ്രഭാകർ ഇപ്പോൾ ബെംഗളൂരുവിലാണുള്ളത്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡിജിപിക്ക് പരാതി നൽകാനാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ഇന്നലെ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയിൽ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീർഘദൂര സർവീസുകൾക്കായി സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസുകളുമായാണ് തുടക്കം. ഇതിൽ എട്ട് എ.സി സ്ലീപ്പറുകളും 20 എ.സി സെമി സ്ലീപ്പറുകളും ഉൾപ്പെടുന്നു.

Related Tags :
Similar Posts