< Back
Kerala
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു ഫയലിലും ഒപ്പുവെച്ചിട്ടില്ല, തനിക്കെതിരെ രേഖകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല: കടകംപള്ളി സുരേന്ദ്രന്‍
Kerala

'സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു ഫയലിലും ഒപ്പുവെച്ചിട്ടില്ല, തനിക്കെതിരെ രേഖകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല': കടകംപള്ളി സുരേന്ദ്രന്‍

Web Desk
|
31 Dec 2025 10:36 PM IST

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. ചോദ്യം ചെയ്യലിന് ഹാജരായത് ഒളിച്ചല്ല. മൊഴിയെടുപ്പ് നടന്നത് രഹസ്യ കേന്ദ്രത്തില്‍ അല്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു ഫയലിലും താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും തനിക്കെതിരെ ഒരു രേഖകളും ഹാജരാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

'കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരായത്. അത് ഏതെങ്കിലും രഹസ്യകേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എ ബോര്‍ഡ് വെച്ച കാറിലാണ് അവിടെ എത്തിയതും മടങ്ങിപ്പോയതും.'

'ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അപേക്ഷയിന്മേല്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാന്‍ എഴുതി ഒപ്പിട്ടു നല്‍കി എന്നാണ്. ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യില്‍ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തില്‍ ഞാന്‍ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ നിങ്ങള്‍ ഹൃദയ വിശാലത കാണിക്കണം.' കടകംപള്ളി വെല്ലുവിളിച്ചു.

അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ശരിയല്ലെന്നും സ്വര്‍ണപ്പാളി കൈമാറാന്‍ ഉത്തരവിട്ടതിന്റെ തെളിവുകള്‍ കയ്യിലുണ്ടെങ്കില്‍ പുറത്തുവിടണമെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

Similar Posts