
കടകംപള്ളി സുരേന്ദ്രന്‍ Photo| Special Arrangement
ശബരിമലയിലെ സ്വർണക്കൊള്ള: സഭയിൽ ഒന്നും മിണ്ടാതെ ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ
|വിവാദ കാലയളവിലെ മന്ത്രിയായതിനാൽ പ്രതിപക്ഷവും കടകംപള്ളിയിലേക്ക് കാതോർത്തു. പക്ഷേ ഒറ്റവരിയിൽ ചോദ്യം മാത്രം ഉന്നയിച്ച് കടകംപള്ളി ഇരുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിയമസഭാ തിളച്ചു മറിഞ്ഞപ്പോൾ ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് മൗനം. ചോദ്യം ചോദിച്ച ഭരണപക്ഷ എംഎൽഎമാർ പ്രതിപക്ഷ പ്രതിഷേധത്തെ കുത്തിയപ്പോൾ കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ മെനക്കെട്ടില്ല. ചോദ്യം ചോദിക്കാൻ കിട്ടിയ അവസരത്തിൽ ഒറ്റവരിയിൽ ചോദ്യം ഒതുക്കി.
സഭയിലെ പ്രതിപക്ഷ സമരം ഭരണപക്ഷത്തിന് അത്ര പിടിച്ചില്ല. മന്ത്രിമാർ തുടങ്ങിവച്ച കുത്തുവാക്ക് ഭരണപക്ഷ എംഎൽഎമാരും ഏറ്റുപിടിച്ചു. സച്ചിൻ ദേവ് മുതൽ കെ കെ ശൈലജ വരെ ചോദ്യം ഉന്നയിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തെ ഒന്നു കൊട്ടി നോക്കി.
മന്ത്രി വി.അബ്ദുറഹ്മാനോട് ചോദ്യം ഉന്നിയിക്കാനായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എഴുന്നേറ്റപ്പോൾ ഇതുതന്നെ എല്ലാവരും പ്രതീക്ഷിച്ചു. വിവാദ കാലയളവിലെ മന്ത്രിയായതിനാൽ പ്രതിപക്ഷവും കടകംപള്ളിയിലേക്ക് കാതോർത്തു. പക്ഷേ ഒറ്റവരിയിൽ ചോദ്യം മാത്രം ഉന്നയിച്ച് കടകംപള്ളി ഇരുന്നു.
സഭയ്ക്ക് പുറത്തും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണക്കൊള്ളയിൽ മറുപടി പറയാൻ കടകംപള്ളി സുരേന്ദ്രൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷം ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ പ്രതിരോധം തീർക്കാൻ പോലും കടകംപള്ളി സുരേന്ദ്രൻ തയ്യാറാവാതിരുന്നത് പ്രതിപക്ഷത്തും കൗതുകം ഉണർത്തി.