< Back
Kerala
Kala Raju
Kerala

'കൊന്നുകളയാൻ ആക്രോശിച്ചു, വസ്ത്രം വലിച്ചിഴച്ചു, പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടു'; സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കലാ രാജു

Web Desk
|
19 Jan 2025 8:27 AM IST

'ഞാൻ 25 വർഷം പാർട്ടിയിലുണ്ടായ ആളാണ്, നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിർപ്പ് ഉയർന്നത്'

എറണാകുളം: കൂത്താട്ടുകുളത്ത് സിപിഎം പ്രവർത്തകർ പെരുമാറിയത് വളരെ മോശമായെന്ന് കൗണ്‍സിലർ കലാ രാജു. പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടു, തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാരാജു പറഞ്ഞു.

'അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാൻ തന്നെയാണ് വന്നത്. പ്രമേയത്തിൽ നിന്ന് മാറിനിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. എതിർപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിൻ്റെ ആഘാതത്തിലാണ് ഇപ്പോഴും.'- കല പറ‍ഞ്ഞു.

'എനിക്ക് എൻ്റേതായ നിലപാടുകളുണ്ട്. ഞാൻ 25 വർഷം പാർട്ടിയിലുണ്ടായ ആളാണ്. എൻ്റെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിർപ്പ് ഉയർന്നത്. പൊതുമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തി. അവളെ കൊന്നുകളയെടാ എന്ന് ലോക്കൽ‌ സെക്രട്ടറിയൊക്കെ ആക്രോശമൊക്കെ കേൾക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറയുന്നത് അവരറിഞ്ഞില്ലെന്നാണ്, എന്നാൽ എന്നെ വണ്ടിയിലേക്ക് വലിച്ചിഴച്ചത് വൈസ് ചെയർമാനാണ്.'- അവർ കൂട്ടിച്ചേർത്തു.

ജനക്കൂട്ടത്തിനിടയിൽ വെച്ച് വനിതാ സഖാക്കൾ എൻ്റെ കഴുത്തിന് പിടിച്ച് പുരുഷ സഖാക്കൾക്ക് ഇട്ടുകൊടുക്കുന്ന പ്രവണതയാണ് ഉണ്ടായതെന്നും കല പറയുന്നു.

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങൾ. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എൽഡിഎഫ് കൗൺസിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സിപിഎം ഓഫീസിൽനിന്നാണ് കൗൺസിലർ കലാരാജു പുറത്തുവന്നത്.

Related Tags :
Similar Posts