< Back
Kerala
മണിച്ചൻ അടക്കമുള്ളവരുടെ ശിക്ഷായിളവ്;  ഫയൽ ഗവർണർ തിരികെ അയച്ചു
Kerala

മണിച്ചൻ അടക്കമുള്ളവരുടെ ശിക്ഷായിളവ്; ഫയൽ ഗവർണർ തിരികെ അയച്ചു

Web Desk
|
27 May 2022 8:06 PM IST

ശിക്ഷായിളവ് നൽകുന്നതുമായി ബന്ധപ്പെട്ട ഫയലിൽ സർക്കാറിനോട് ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചനെ ജയില്‍ മോചിതനാക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു. ഫയലില്‍ വ്യക്തത ആവശ്യപ്പെട്ടാണ് നടപടി. എജിയുടെ നിയമോപദേശവും സുപ്രീംകോടതി വിധിയും ഉദ്ധരിച്ച് സര്‍ക്കാര്‍ മറുപടി നല്‍കും

രാജ്യത്തിന്‍റെ സ്വാതന്ത്യലബ്ദിയുടെ 75 ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ശുപാര്‍ശയില്‍ വിവേചനമുണ്ടെന്നും അതുണ്ടായത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചത്. നാല് മാനദണ്ഡങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ ജയില്‍ മോചനത്തിന് ശുപാര്‍ശ നല്‍കിയത്.

എന്നാല്‍ ഇതേ മാനദണ്ഡങ്ങള്‍ പാലിച്ച മറ്റ് പ്രതികളെ മോചിപ്പിക്കാന്‍ എന്ത് കൊണ്ട് ശുപാര്‍ശ നല്‍കിയില്ലെന്നാണ് ഗവര്‍ണ്ണറുടെ ഒരു ചോദ്യം. 28 വര്‍ഷം വരെ ജയിലില്‍ കിടന്നവരെ മോചിപ്പിക്കാത്ത സര്‍ക്കാര്‍ അതില്‍ കുറഞ്ഞ ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കാന്‍ എന്ത് കൊണ്ട് ശുപാര്‍ശ നല്‍കി. മണിച്ചന്‍ അടക്കമുള്ള മോചനത്തിനുള്ള ശുപാര്‍ശ ജയില്‍ ഉപദേശക സമിതി അല്ല നല്‍കിയത്.സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യവും ഗവര്‍ണര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്..

31 പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്ത മണിച്ചന്‍കേസിന്‍റെ ഗൗരവം സര്‍ക്കാരിന് ബോധ്യപ്പെട്ടില്ലേയെന്നും ഗവര്‍ണര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ മണിച്ചന്‍ മോചനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും എജിയുടെ നിയമോപദേശവും ചേര്‍ത്ത് സര്‍ക്കാര്‍ വേഗത്തില്‍ മറുപടി നല്‍കിയേക്കും. നാല് ആഴ്ചക്കുള്ളില്‍ മണിച്ചന്‍റെ മോചന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Posts