
ഭീകരബന്ധം ആരോപിച്ച് കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്; വയോധികയ്ക്ക് നഷ്ടമായത് ഒന്നരക്കോടി
|പരാതിക്കാരിയുടെ വാട്ട്‌സാപ്പിലേക്ക് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ഥിരമായി വീഡിയോ കോള്‍ വരാറുണ്ടായിരുന്നു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. കണ്ണൂര്‍ സിറ്റി സ്വദേശിനിയായ എഴുപത്തിയേഴുകാരി മീര സോമസുന്ദരത്തിന് ഒന്നരക്കോടി രൂപയാണ് നഷ്ടമായത്. ഭീകരബന്ധം ആരോപിച്ചും നിയമനടപടികള്‍ ഭയപ്പെടുത്തിയുമാണ് വയോധികയെ തട്ടിപ്പിനിരയാക്കിയത്.
ഈ വര്‍ഷം ജനുവരി ആദ്യ ആഴ്ചയിലാണ് സംഭവം. പരാതിക്കാരിയുടെ വാട്ട്‌സാപ്പിലേക്ക് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ഥിരമായി വീഡിയോ കോള്‍ വരാറുണ്ടായിരുന്നു. പഹല്‍ഗാം സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടയാളുടെ താമസസ്ഥലത്ത് നിന്ന് പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് കണ്ടെടുത്തിരുന്നുവെന്നും ഭീകരരില്‍ നിന്ന് പരാതിക്കാരി പണം സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ കോള്‍ വഴി ഭീഷണിപ്പെടുത്താറുണ്ടെന്ന് എഫ്‌ഐആറിലുണ്ട്.
കൂടാതെ, ഇവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി കൈവശമുള്ള പണം ആര്‍ബിഐക്ക് പരിശോധിക്കുന്നതിനായി അവര്‍ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കണമെന്നും പറയുകയായിരുന്നു. പരിഭ്രാന്തയായ പരാതിക്കാരി പ്രതികള്‍ അയച്ചുകൊടുത്ത അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പിനിരയാക്കപ്പെട്ട കാര്യം ഇവര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
കണ്ണൂര്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ ബിനു മോഹനനാണ് അന്വേഷണച്ചുമതല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.