Kerala
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളെ കോടതിയിൽ ഹാജരാക്കി
Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളെ കോടതിയിൽ ഹാജരാക്കി

Web Desk
|
5 Sept 2023 3:21 PM IST

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ആദ്യ അറസ്റ്റാണ് ഇന്നലെ ഇ.ഡി രേഖപ്പെടുത്തിയത്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. മുൻമന്ത്രി എ.സി മൊയ്തീന്റെ ബിനാമി എന്ന് പറയപ്പെടുന്ന സതീഷ് കുമാർ, ബാങ്ക് മുൻജീവനക്കാരൻ പി.പി. കിരൺ എന്നിവരെയാണ് കൊച്ചി പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയത്. ചോദ്യംചെയ്യലിനു ഹാജരാകാൻ എ.സി മൊയ്തീനു വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ആദ്യ അറസ്റ്റാണ് ഇന്നലെ ഇ.ഡി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് സതീഷ് കുമാറിന്‍റെയും പി.പി കിരണിന്‍റെയും അറസ്റ്റ് നടന്നത്. തട്ടിപ്പില്‍ കിരണ്‍ ഇടനിലക്കാരനാണെന്നാണ് ഇ.ഡി പറയുന്നത്. തട്ടിയെടുത്ത ലോണുകൾ കൈകാര്യം ചെയ്തതും തട്ടിപ്പിനു നിർദ്ദേശങ്ങൾ നൽകിയതും സതീഷ് കുമാർ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പല പ്രാദേശിക സി.പി.എം നേതാക്കളുമായി സതീഷ് കുമാറിന് അടുത്ത ബന്ധമാണുള്ളതെന്നും ഇ.ഡി പറയുന്നു. വരുംദിവസങ്ങളിൽ ഇവരെയും ചോദ്യംചെയ്യും.

ബാങ്കിലെ മുൻ ജീവനക്കാരനായ പി.പി കിരൺ 14 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അതിനിടെ രണ്ടു തവണ നോട്ടിസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന എ.സി മൊയ്തീന് വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും. ഇക്കാര്യത്തിൽ മുന്‍ മന്ത്രിക്കു സാവകാശം നൽകേണ്ടതില്ലെന്നാണ് ഇ.ഡിയുടെ നിലപാട്.

Similar Posts