
കീം പുതുക്കിയ റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശന നടപടികൾ തുടങ്ങി; ആദ്യ അലോട്ട്മെന്‍റ് പട്ടിക 18ന്
|ഈ മാസം 16ന് രാവിലെ 11 വരെ അപേക്ഷ നൽകാം
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിങ് കോളജ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ മാസം 16ന് രാവിലെ 11 വരെ അപേക്ഷ നൽകാം. ആദ്യ അലോട്ട്മെന്‍റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.
ഫാർമസി കോളജുകളിലേക്കുള്ള അപേക്ഷാ തീയതി പിന്നീട് അറിയിക്കും. സമയമെടുത്ത് സർക്കാർ തീരുമാനിച്ച മാർക്ക് ഏകീകരണം ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളും തള്ളിയതോടെയാണ്, പഴയ രീതിയിലേക്ക് കടക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികളിലേക്ക് സർക്കാർ കടന്നത്.
കീം ഫലം മാറ്റി പ്രഖ്യാപിച്ചതോടെ എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ ഉണ്ടായത് വലിയ മാറ്റമാണ്. കേരള സിലബസില്‍ റാങ്കിങ്ങില്‍ രണ്ടായിരം വരെ താഴെപ്പോയി. ആദ്യ പട്ടികയില്‍ 2,913 റാങ്കുള്ള വിദ്യാർഥിക്ക് പുതിയ പട്ടികപ്രകാരം റാങ്ക് 4,723ആയി. ആദ്യ പട്ടികയില്‍ 2782 റാങ്കുള്ള വിദ്യാർഥി 4489 റാങ്കിങ്ങിലേക്ക് താഴ്ന്നു. കേരള സിലബസുകാർ റാങ്കിങ്ങില്‍ താഴെപോയപ്പോള്‍ സിബിഎസ്ഇക്കാർക്കാണ് നേട്ടമുണ്ടായത്.
കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ 43 പേരുണ്ടായിരുന്നിടത്താണ് ഈ മാറ്റം. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല.
76,230 പേരാണ് കീമിൽ യോഗ്യത നേടിയത്. പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് അടക്കം മാറിയിട്ടുണ്ട്. നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസിനാണ് നിലവിൽ ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്ന ജോൺ ഷിനോജ് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍ പഠിച്ചവരും 79 പേര്‍ സിബിഎസ്ഇ സിലബസില്‍ പഠിച്ചവരുമാണ്.