< Back
Kerala
കുത്തകകളെ സഹായിക്കാനാണ് പുതിയ നയം; കേന്ദ്രത്തിന്‍റെ വാഹനം പൊളിക്കൽ നയത്തിനെതിരേ കേരളം
Kerala

കുത്തകകളെ സഹായിക്കാനാണ് പുതിയ നയം; കേന്ദ്രത്തിന്‍റെ വാഹനം പൊളിക്കൽ നയത്തിനെതിരേ കേരളം

Web Desk
|
14 Aug 2021 5:33 PM IST

പരിസ്ഥിതി സൗഹൃദമാക്കാനാണ് ഉദേശമെങ്കിൽ വാഹനങ്ങൾ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേക്കോ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തലവേദന വന്നാൽ തല വെട്ടിക്കളയുകയല്ല വേണ്ടതെന്നും ആന്‍റണി രാജു പരിഹസിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കേന്ദ്രത്തിന്റെ പുതിയ വാഹനം പൊളിക്കൽ നയത്തിനെതിരേ കേരളം. പുതിയ നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനം പൊളിക്കൽ നയം കുത്തകകളെ സഹായിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാരിന്‍റെ നിർദേശം അശാസ്ത്രീയമാണെന്നും കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിൽ അത് അപ്രായോഗികകമാണെന്നും അദ്ദേഹം പറഞ്ഞു. ഓടിയ കിലോമീറ്റർ പരിഗണിക്കാതെ ഇത്തരത്തിലുള്ള നയം കൊണ്ടുവന്നത് തെറ്റാണെന്ന് അദ്ദഹം പറഞ്ഞു.

പരിസ്ഥിതി സൗഹൃദമാക്കാനാണ് ഉദേശമെങ്കിൽ വാഹനങ്ങൾ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേക്കോ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തലവേദന വന്നാൽ തല വെട്ടിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.അതേസമയം നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ഈ തീരുമാനം ബാധിക്കില്ലെന്നും കെ.എസ്.ആർ.ടി.സി.ക്ക് 15 വർഷം കഴിഞ്ഞ ഒരു ബസുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങൾ 15 വർഷവും സ്വകാര്യ വാഹനങ്ങൾ 20 വർഷവും മാത്രമേ പരമാവധി ഉപയോഗിക്കാവൂ. അതിന് ശേഷം ഇവ നിരത്തിലിറക്കാൻ അനുവാദമുണ്ടായിരിക്കില്ല. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവുകൾ നൽകും. രജിസ്ട്രേഷന് ഏകജാലക സംവിധാനവും ഏർപ്പെടുത്തും. പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായി 70 കേന്ദ്രങ്ങൾ തുടങ്ങും. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിർത്തലാക്കുമെന്നും ഓട്ടോമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കിയെന്നും പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ നയത്തിലൂടെ 10,000 കോടിയുടെ നിക്ഷേപം വരും. 35,000 പേർക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts