< Back
Kerala
ഹേമ കമ്മിറ്റിയിലെ രഹസ്യ വിവരങ്ങളിൽ ഇന്ന് ഉത്തരവില്ല; തീരുമാനം മാറ്റി വിവരാവകാശ കമ്മിഷൻ
Kerala

ഹേമ കമ്മിറ്റിയിലെ രഹസ്യ വിവരങ്ങളിൽ ഇന്ന് ഉത്തരവില്ല; തീരുമാനം മാറ്റി വിവരാവകാശ കമ്മിഷൻ

Web Desk
|
7 Dec 2024 11:23 AM IST

രഹസ്യവിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ചു ലഭിച്ച പരാതിയിൽ തീർപ്പുകൽപിച്ച ശേഷം മാത്രമേ ഉത്തരവ് കൈമാറൂവെന്ന് കമ്മിഷന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ രഹസ്യമാക്കി സൂക്ഷിച്ച വിവരങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനം മാറ്റി വിവരാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ല. രഹസ്യവിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച് ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ തീർപ്പുകൽപിച്ച ശേഷം മാത്രമേ ഉത്തരവുണ്ടാകൂവെന്നാണു പരാതിക്കാരനായ മാധ്യമപ്രവർത്തകനെ കമ്മിഷൻ അറിയിച്ചത്.

പരാതി അറിഞ്ഞതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ കമ്മിഷനെ സമീപിച്ച അനിരു അശോകൻ 'മീഡിയവണി'നോട് പറഞ്ഞു. ആരുടെയും വ്യക്തിവിവരങ്ങൾ പുറത്തുവിടേണ്ടതില്ല. എന്നാൽ, കമ്മിഷന്റെ നിരീക്ഷണങ്ങൾ കൈമാറണം. പേജുകൾ വെട്ടിയതില്‍ സർക്കാരിന്‍റെ താത്പര്യങ്ങൾ എന്താണെന്നു വ്യക്തമാണ്. സർക്കാർ വെട്ടിയ 101 പാരഗ്രാഫടക്കം 112 പേജ് കമ്മിഷൻ ഒന്നുകൂടെ വായിക്കണം. അതിൽ സമൂഹം അറിയേണ്ട കാര്യങ്ങൾ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാർ ആദ്യം നൽകാമെന്നു പറഞ്ഞതിൽ 11 ഖണ്ഡികകൾ മുന്നറിയിപ്പില്ലാതെ തടർഞ്ഞുവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ കമ്മിഷനെ സമീപിച്ചത്. എന്നാൽ, ഈ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് സാംസ്‌കാരിക വകുപ്പ് കമ്മിഷനെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തടഞ്ഞുവച്ചതിൽ ഉദ്യോഗസ്ഥർ ക്ഷമ ചോദിച്ചെങ്കിലും അംഗീകരിക്കാൻ കമ്മിഷൻ തയാറായിട്ടില്ല.

രഹസ്യമാക്കി സൂക്ഷിച്ച 101 ഖണ്ഡികകളിൽ ചിലത് പുറത്തുവിടാൻ കഴിയുന്നതാണെന്ന് അപേക്ഷർ ചൂണ്ടിക്കാട്ടി. തുടർന്ന് വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് വീണ്ടും എത്തിച്ച് ഇക്കാര്യം പരിശോധിച്ചു. ഇതിലാണ് കമ്മീഷൻ ഇന്നു തീരുമാനം പറയാനിരുന്നത്.

Similar Posts