
Kerala Jamiyyathul Ulama | Photo | Special Arrangement
വർഗീയതയെയും ആത്മീയ ചൂഷണത്തെയും പിന്തുണക്കുന്ന നടപടികളിൽ നിന്ന് ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്മാറണം: കേരള ജംഇയ്യത്തുൽ ഉലമ
|കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടുകൊണ്ട് വർഗീയതയെയും ആത്മീയ ചൂഷണത്തെയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്മാറണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽബോഡിയോഗം ആഹ്വാനം ചെയ്തു. താൽകാലിക നേട്ടങ്ങൾക്ക് വേണ്ടിയുള്ള ഇത്തരം നടപടികൾ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വോട്ട് ബാങ്ക് ഉയർത്തി കാണിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിലക്കെടുക്കാനുള്ള ശ്രമമാണ് ആത്മീയ ചൂഷകർ നടത്തിക്കൊണ്ടിരിക്കുന്നത്. പരമതവിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് സാമുദായിക ധ്രുവീകരണം നടത്തുന്നവർക്ക് ഭരണകൂടത്തിന്റെ ആശീർവാദം ലഭിക്കുന്നത് മതേതരത്വവും സൗഹാർദവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ ആശങ്ക ഉളവാക്കുന്നതാണ്. രാജ്യത്തെ സമാധാനവും സാഹോദര്യവും നിലനിർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് മതപണ്ഡിതന്മാർ നേതാക്കളും മുൻഗണന നൽകണമെന്നും കെ ജെ യു ആഹ്വാനം ചെയ്തു.
കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.പി മുഹമ്മദ് മദനി മോങ്ങം (പ്രസിഡന്റ് ), ഹനീഫ് കായക്കൊടി (സെക്രട്ടറി ) ഈസ മദനി (ട്രഷറർ) ടി.പി അബ്ദുല്ല കോയ മദനി, പി.മുഹമ്മദ് യുദ്ധീൻ മദനി (വൈസ് പ്രസിഡന്റ് ) ഡോ.എൻ. മുഹമ്മദ് അലി അൻസാരി, ടി.പി അബ്ദു റസാഖ് ബാഖവി (അസിസ്റ്റന്റ് സെക്രട്ടറി ) എന്നിവരാണ് ഭാരവാഹികൾ.
കെജെയു നൂറാം വാർഷികത്തിന്റെ ഭാഗമായി നവംബർ 16ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ബഹുജനസമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.