
കേരള സർവകലാശാലയിൽ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്; യൂണിയൻ കലോത്സവത്തിനുള്ള ഫണ്ട് അനുവദിച്ചേക്കും
|സർവകലാശാല യൂണിയനെ അസാധുവാക്കാനുള്ള വിസിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു
കൊച്ചി: കേരള സർവകലാശാലയിൽ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്. വിസി മോഹനൻ കുന്നുമ്മലിന് നിരന്തരം ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ശേഷം ചേരുന്ന ആദ്യ സിൻഡിക്കേറ്റ് യോഗമാണ് ഇന്ന് ചേരുന്നത്. സർവകലാശാല യൂണിയനെ അസാധുവാക്കാനുള്ള വിസിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കോടതി നിർദേശപ്രകാരം സിൻഡിക്കേറ്റ് ഇന്ന് യൂണിയൻ കലോത്സവത്തിന് ഉള്ള ഫണ്ട് അനുവദിച്ചേക്കും. മുൻ രജിസ്ട്രാർ നൽകിയ കോടതി അലക്ഷ്യ ഹരജിയിൽ നേരിട്ട് ഹാജരാകാൻ മോഹനൻ കുന്നുമ്മലിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കാലങ്ങളായി സിൻഡിക്കേറ്റ് വിസി പോരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.
നേരത്തെ, കേരള സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിയ വിസി മോഹനനന്‍ കുന്നുമ്മലിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. കാലാവധി തീരുന്നത് വരെ യൂണിയന് പ്രവര്‍ത്തിക്കാമെന്നും കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. വിസിയുടെ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെ എസ്എഫ്‌ഐ മോഹനന്‍ കുന്നുമ്മലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.