
Photo: Special arrangement
പക വിടാതെ കേരള വിസി; തീരുമാനം അംഗീകരിക്കാതെ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
|യോഗത്തിൽ 22 അംഗങ്ങളിൽ 19 പേരും അനിൽകുമാറിനെ തിരിച്ചെടുക്കാമെന്ന് നിലപാടെടുത്തെങ്കിലും വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം അംഗീകരിക്കാതെ വിസി. രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാനുള്ള സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം അംഗീകരിക്കാതെ വിസി മോഹനൻ കുന്നുമ്മൽ ഇറങ്ങിപ്പോയി.
യോഗത്തിൽ 22 അംഗങ്ങളിൽ 19 പേരും തിരിച്ചെടുക്കാമെന്ന് നിലപാടെടുത്തെങ്കിലും വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു. തീരുമാനം അംഗീകരിക്കാതെ വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വിഷയം ചാൻസിലർക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ് വിസിയുടെ ധാർഷ്ട്യം.
കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാർ കെ.എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്. പിന്നാലെ അനിൽകുമാർ കോടതിയെ സമീപിച്ചെങ്കിലും സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കി.. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാത്ത വിസി, അനിൽകുമാറിനെതിരെ കടുത്ത നടപടികൾ തുടരുകയായിരുന്നു.
അനിൽകുമാർ വഴി അയച്ച യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തന ഫണ്ട് പാസാക്കാനുള്ള ഫയലും മോഹനൻ കുന്നുമ്മൽ തള്ളിയിരുന്നു. പകരം മിനി കാപ്പൻ്റെ ശിപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശം നൽകി. യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് തിരിച്ചയച്ചത്.