< Back
Kerala
കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.സി.പി
Kerala

കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.സി.പി

Web Desk
|
4 Nov 2022 10:56 AM IST

വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതി ശിഹ്ഷാദിനെതിരെ ചുമത്തിയത്

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.സി.പി നിധിൻരാജ്. കുട്ടിയുടെ മാതാവിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതി ശിഹ്ഷാദിനെതിരെ ചുമത്തിയത്. ഇന്നലെ സംഭവം അറിഞ്ഞ ഉടനെ നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി തന്നെ പൊലീസ് കൃത്യമായി ഈ വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞു.

അതിരാവിലെ തന്നെ ആളെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിലാണുള്ളത്. കുട്ടിയുടെ ആരോഗ്യനില ഡോക്ടർ പരിശോധിച്ച് വരികയാണ്. അതിഥി തൊഴിലാളികൾക്ക് വേണ്ടി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്നും ഈ വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടെന്നും എ.സി.പി നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുന്നുവെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഡി ജി പി പറഞ്ഞു.പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് (20) ആണ് സംഭവത്തിൽ കസ്റ്റഡിയിലുള്ളത്.

ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചവിട്ടേറ്റ ഗണേഷിൻറെ നടുവിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ശിഹ്ഷാദ് കാർ നിർത്തിയതിനു ശേഷം ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് സമയത്താണ് ഗണേഷ് ഒരു കൗതുകത്തിന് അവിടെയത്തിക്കുകയും കാറിൽ ചാരി നിൽക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു. സംഭവം കണ്ട് അവിടെയുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടുകയും യുവാവുമായി സംസാരിക്കുകയും ചെയ്തു. ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിഹ്ഷാദ് പറഞ്ഞത്. ഈ സമയത്ത് പൊലീസ് അവിടെയെത്തുകയും ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെവിവപമ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.


Similar Posts