< Back
Kerala
കലൂർ സ്റ്റേഡിയം അപകടം: നടപടി അവസാനിപ്പിക്കാൻ കൊച്ചി കോർപറേഷന്റെ നീക്കം
Kerala

കലൂർ സ്റ്റേഡിയം അപകടം: നടപടി അവസാനിപ്പിക്കാൻ കൊച്ചി കോർപറേഷന്റെ നീക്കം

Web Desk
|
26 Jan 2025 2:45 PM IST

ഹെല്‍ത്ത് ഇന്‍സ്പെക്ടർ എഎം നീതയ്ക്കെതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറില്‍ നടപടി അവസാനിപ്പിക്കാൻ കൊച്ചി കോർപറേഷന്റെ നീക്കം. കൂടുതല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടതില്ലെന്നാണ് തീരുമാനം. ഹെല്‍ത്ത് ഇന്‍സ്പെക്ടർ എഎം നീതയ്ക്കെതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ചു. നീതയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കോർപറേഷന്‍ സെക്രട്ടറിയുടെ റിപ്പോർട്ടില്‍ നടപടി നിർദേശമില്ലെന്നാണ് സൂചന. കലൂരിൽ ഗിന്നസ് നൃത്തത്തിനിടെ സ്റ്റേജില്‍ നിന്ന് വീണാണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എക്ക് സ്റ്റേജില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. PPR ലൈസന്‍സില്ലാതെ സ്റ്റേഡിയത്തില്‍ സ്റ്റേജ് നിർമിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ എ എം നീതക്ക് സസ്പെന്‍ഷനും നല്‍കി. ഈ മാസം ഒന്നാം തിയ്യതിയാണ് കലൂർ ഹെൽത്ത് സർക്കിളിലെ എം.എൻ നിതയെ സസ്‌പെൻഡ് ചെയ്തത്. സംഭവസ്ഥലത്ത് പോയി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ, കോർപറേഷന്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 25 ദിവസത്തിന് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചു.ചുമതല നിർവഹിക്കുന്നതില്‍ വീഴ്ച വരുത്തിയ നീതയെ ശാസിക്കുകയും അക്കാര്യം അവരുടെ സർവീസ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് വിഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു. എഞ്ചിനീയറിംഗ് , റവന്യൂ ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അത് നടപടിയെടുക്കാന്‍ മാത്രം മതിയായ കുറ്റമല്ലെന്നാണ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.

കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിക്ക് സാധ്യത കുറവാണ്.ജിസിഡിഎ ചെയർമാന്‍ ഒരു എഞ്ചിനീയറുടെ സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കാന്‍ തയ്യാറായത് പ്രതിഷേധമുയർന്നപ്പോള്‍ മാത്രമാണ്. ഡിസംബർ 29 ന് നടന്ന അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

Similar Posts