
കൊച്ചി കപ്പൽ അപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചർച്ചയ്ക്ക് സമിതിയെ നിയോഗിച്ച് സർക്കാർ
|ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്
തിരുവനന്തപുരം: കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ ഷിപ്പിങ് കമ്പനിയുമായി ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചു. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്.
കപ്പലപകടത്തിന്റെ പ്രത്യാഘാതം പഠിക്കാനും സമിതിയെ നിയോഗിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെയാണ് പ്രിൻസിപ്പൽ ഇംപാക്ട് ഓഫീസറായി നിയമിച്ചത്. മലിനീകരണ നിയന്ത്രണത്തിനായി സംസ്ഥാന ജില്ലാതല സമിതികൾക്കും രൂപം നൽകി.
കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സർക്കാരിൻ്റെ സുപ്രധാനമായ മൂന്നു ഉത്തരവുകൾ. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പ്രിൻസിപ്പൽ അഡ്വൈസറായും സർക്കാർ നിയമിച്ചു. കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്തായിരുന്നു അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. സംഭവത്തിൽ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.