
'കഴകക്കാരനായി ബാലു തുടരും, മാറ്റാൻ ആർക്കും അവകാശമില്ല'; കൂടൽമാണിക്യം ദേവസ്വം ചെയര്‍മാന്‍
|തന്ത്രിമാർ സഹകരിച്ചില്ലെങ്കിൽ അവർക്ക് നേരെ നടപടിയെടുക്കുമെന്ന് സി.കെ ഗോപി മീഡിയവണിനോട്
തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി വി.ഐബാലുവിനെ തന്നെ നിയമിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ ഗോപി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ തീരുമാനത്തെ മാറ്റാൻ തന്ത്രിമാർക്കോ മറ്റാർക്കെങ്കിലും അവകാശമില്ലെന്നും സി.കെ ഗോപി മീഡിയവണിനോട് പറഞ്ഞു.
തന്ത്രിമാർ സഹകരിച്ചില്ലെങ്കിൽ അവർക്ക് നേരെ നടപടിയെടുക്കും. ബാലു രേഖാമൂലം അപേക്ഷ നൽകിയാൽ നിയമപരമായി മുന്നോട്ടു പോകുമെന്നും സി.കെ ഗോപി പറഞ്ഞു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയത് ചട്ടലംഘനമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. ജാതിയുടെ പേരിൽ ഒരാളെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, കഴകക്കാരന് ജാതി വിവേചനം നേരിട്ടതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കൊച്ചിൻ ദേവസ്വം കമ്മീഷണറോടും കൂടൽമാണിക്യം എക്സിക്യൂട്ടീവ് ഓഫീസറോടും കമ്മീഷൻ നിർദേശിച്ചു.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴി നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് മാറ്റിയിരുന്നു. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി.എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടു നിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം..