< Back
Kerala
പ്രശ്‌നങ്ങൾ അവസാനിച്ചു എന്നു പറയാൻ മന്ത്രി വാസവൻ ആരാണ്?: കെ.എസ് ഹംസ
Kerala

പ്രശ്‌നങ്ങൾ അവസാനിച്ചു എന്നു പറയാൻ മന്ത്രി വാസവൻ ആരാണ്?: കെ.എസ് ഹംസ

abs
|
18 Sept 2021 4:54 PM IST

അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിന്റേത്

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ഏകപക്ഷീയമായി പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് പറയാൻ വാസവൻ ആരാണെന്ന് അദ്ദേഹം ചോദിച്ചു.

'മന്ത്രി വാസവൻ ഒറ്റയ്ക്ക് പോയി വിഷയം തീർത്തു എന്നു പറയുന്നത് എങ്ങനെയാണ്. മറ്റുള്ളവരോട് ചോദിക്കേണ്ടേ? വാസവൻ ഇതിൽ ഏത് ഏജൻസിപ്പണിയാണ് എടുക്കുന്നത്. അക്രമിക്കപ്പെട്ടവരോട് ചോദിക്കേണ്ടേ വാസവൻ. പ്രശ്‌നം കഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതെങ്ങനെയാണ്. പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ആവശ്യമായ എണ്ണ പലരും ഒഴിക്കുന്നുണ്ട്. യുഡിഎഫിന് അകത്ത് അനൂപ് ജേക്കബൊക്കെ പിന്തുണ കൊടുത്തിട്ടുണ്ടല്ലോ. അനൂപ് ജേക്കബിന് യുഡിഎഫിന് അകത്തു നിൽക്കാൻ ധാർമികമായ അവകാശമില്ല.' - അദ്ദേഹം പറഞ്ഞു.

'ആത്മസംയമനം ദൗർബല്യമായി കാണരുത്. അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിന്റേത്. അക്രമിക്കപ്പെടുന്നവരെ കാണാതെ, അവരെ കേൾക്കാതെ, ഏകപക്ഷീയമായി പ്രശ്‌നങ്ങൾ അവസാനിച്ചിരിക്കുന്നു എന്ന് പറയാനുള്ള ന്യായമെന്താണ്? നേരത്തെ കെഎം മാണിയെപ്പോലെയുള്ള നേതാക്കൾ ഉണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കെഎം മാണിയുടെ മകനെ ഇടതുപക്ഷത്തേക്ക് കൊണ്ടുപോയത് ഇതിനെല്ലാം ഉടക്കുവയ്ക്കാനാണ്' - അദ്ദേഹം ആരോപിച്ചു.

പാലാ ബിഷപ്പിന്റെ പ്രസംഗം അടഞ്ഞ അധ്യായമാണ് എന്നായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വാസവൻ പറഞ്ഞിരുന്നത്. 'ഖുർആനെ കുറിച്ച് പാലാ ബിഷപ്പിന് നല്ല ധാരണയുണ്ട്. എല്ലാ അടിസ്ഥാന ഗ്രന്ഥങ്ങളെക്കുറിച്ചും പാലാ ബിഷപ്പിന് ധാരണയുണ്ട്. ബിഷപ്പിന്റെ പ്രസംഗം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇടക്കിടെ ചർച്ചകൾ നടത്താറുമുണ്ട്. ബിഷപ്പ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണ്'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Similar Posts