< Back
Kerala
സമാധാനപരമായി പ്രതിഷേധിച്ചത് വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം: കെ.എസ് ശബരീനാഥൻ
Kerala

സമാധാനപരമായി പ്രതിഷേധിച്ചത് വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം: കെ.എസ് ശബരീനാഥൻ

Web Desk
|
19 July 2022 11:02 AM IST

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തത് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇൻഡിഗോ കമ്പനി മൂന്നാഴ്ചത്തേക്ക് വിലക്കിയത്. അത് മതിയായ ശിക്ഷയല്ലെന്നും ശബരീനാഥൻ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനെ വധശ്രമമായി ചിത്രീകരിക്കുന്നത് ഭീരുത്വമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സാധാരണപോലെയുള്ള ഒരു പ്രതിഷേധമാണ് സംഘടിപ്പിച്ചത്. വടിവാൾ പോയിട്ട് ഒരു പേനപോലും അവരുടെ കയ്യിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയതായിരുന്നു അദ്ദേഹം.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തത് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇൻഡിഗോ കമ്പനി മൂന്നാഴ്ചത്തേക്ക് വിലക്കിയത്. അത് മതിയായ ശിക്ഷയല്ലെന്നും ശബരീനാഥൻ പറഞ്ഞു.

പ്രതിഷേധം കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡിവൈഎഫ്‌ഐ പോലെ എകെജി സെന്ററിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ മാത്രം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തിലെ പ്രതിഷേധം നടന്നത്. അതിന് ശേഷം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശബരീനാഥൻ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് ചർച്ച ചെയ്യുന്ന സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നിരുന്നു. ഇതാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ കാരണം. സ്‌ക്രീൻഷോട്ട് ചോർന്നതിനെക്കുറിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts