< Back
Kerala
Idukki accident
Kerala

ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

Web Desk
|
6 Jan 2025 7:42 AM IST

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. തഞ്ചാവൂരിൽ നിന്നും തീർഥാടനയാത്ര കഴിഞ്ഞു മടങ്ങിയ മാവേലിക്കര സ്വദേശികളാണ് മരിച്ചത് . ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ച്ചെലവ് കെഎസ്ആർടിസി വഹിക്കും. മരിച്ചവരുടെ വീടുകൾ വൈകിട്ട് മന്ത്രി സന്ദർശിക്കും.

കുട്ടിക്കാനത്തു നിന്നും മുണ്ടക്കയത്തേക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടം. ബാരിക്കേഡിൽ ഇടിച്ച് 30 അടിയിലധികം താഴ്ചയിലേക്ക് ബസ് മറിഞ്ഞു. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത്, ബിന്ദു നാരായണൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ബിന്ദുവിന്‍റെ ഭർത്താവ് ഉണ്ണിത്താനാണ് പാല ആശുപത്രിയിൽ ചികിത്സ തേടിയത് . 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

നിലവിൽ ചികിത്സയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഞായറാഴ്ച പുലർച്ചയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൻ്റ ഭാഗമായി മാവേലിക്കര തട്ടാരമ്പലത്തു നിന്നുള്ള സംഘം തഞ്ചാവൂരിലേക്ക് പോയത്. രണ്ട് കെഎസ്ആർടിസി ജീവനക്കാർ, ഒരു ടൂർ കോഡിനേറ്റർ ഉൾപ്പെടെ 34 പേർ ബസിലുണ്ടായിരുന്നു.



Similar Posts