< Back
Kerala
പോപുലർ ഫ്രണ്ട് ഹർത്താലിൽ 5.6 കോടി നാശനഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി
Kerala

'പോപുലർ ഫ്രണ്ട് ഹർത്താലിൽ 5.6 കോടി നാശനഷ്ടം'; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി

Web Desk
|
27 Sept 2022 4:00 PM IST

എല്ലാ കാലത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്കു നേരെ ആക്രണം ഉണ്ടാവാറുണ്ട്.

കൊച്ചി: എൻ.ഐ.എ, ഇ.ഡി റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. അ‍ഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും അത് പി.എഫ്.ഐയിൽ നിന്നും ഈടാക്കി നൽകണമെന്നുമാണ് ആവശ്യം.

ഹ​ർത്താലിൽ 58 ബസുകള്‍ തകര്‍ത്തു. എല്ലാ കാലത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്കു നേരെ ആക്രണം ഉണ്ടാവാറുണ്ട്. 2018ല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന ബി.ജെ.പി- ആര്‍.എസ്.എസ് ഹര്‍ത്താലിൽ 100ലധികം ബസുകള്‍ തകർക്കപ്പെട്ടു.

3.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 2000ൽ തിരുവനന്തപുരത്ത് നടന്ന എ.ബി.വി.പി- ആര്‍.എസ്.എസ്- ബിജെപി പ്രതിഷേധം അക്രമാസക്തമായപ്പോൾ കെ.എസ്.ആർ.ടി.സിയിലെ രാജേഷ് എന്ന ഡ്രൈവര്‍ക്ക് ജീവൻ നഷ്ടമായി. ‌17 പേര്‍ക്ക് പരിക്കേറ്റു.

117 ബസുകള്‍ തകര്‍ത്തു. അന്നൊന്നും നഷ്ടപരിഹാരം ഈടാക്കുന്ന നടപടികള്‍ ഉണ്ടായില്ല. നിലവില്‍ കെ.എസ്.ആര്‍.ടി.സി വലിയ പ്രതിസന്ധിയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്രയേറെ ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

കേടുപാടുകള്‍ സംഭവിച്ച ബസുകളുടെ അറ്റകുറ്റപ്പണിക്കായി ഗണ്യമായ തുക വേണ്ടിവരും. അറ്റകുറ്റപ്പണി സമയത്ത് നിരവധി സര്‍വീസുകള്‍ മുടങ്ങും. ഇതൊക്കെ കണക്കാക്കുമ്പോള്‍ കോര്‍പറേഷന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം ഹർത്താൽ പ്രഖ്യാപിച്ച പോപുലർ ഫ്രണ്ട് നൽകാൻ ഉത്തരവിടണം എന്നാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെടുന്നത്.

Similar Posts