< Back
Kerala
തരൂരിനെ തള്ളി കുഞ്ഞാലിക്കുട്ടി; യുഡിഎഫ് സർക്കാരിന്റെ കാലത്തെ വ്യവസായ വളർച്ചയുടെ തുടർച്ച എൽഡിഎഫ് നടത്തിയില്ല
Kerala

തരൂരിനെ തള്ളി കുഞ്ഞാലിക്കുട്ടി; 'യുഡിഎഫ് സർക്കാരിന്റെ കാലത്തെ വ്യവസായ വളർച്ചയുടെ തുടർച്ച എൽഡിഎഫ് നടത്തിയില്ല'

Web Desk
|
16 Feb 2025 11:46 AM IST

വ്യവസായ അനുകൂല നയം എടുക്കാൻ എൽഡിഎഫ് വൈകിയതാണ് വലിയ പ്രശ്നമെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

തിരുവനന്തപുരം:വ്യവസായ വളർച്ചയില്‍ എല്‍ഡിഎഫ് സർക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ തള്ളിയും കോൺഗ്രസ്സിലെ അഭിപ്രായ ഭിന്നതയെ പരോക്ഷമായി വിമർശിച്ചും മുസ്ലിം ലീഗ്. കേരളത്തില്‍ വ്യവസായ വളർച്ചക്ക് അടിത്തറയിട്ടത് യുഡിഎഫ് സർക്കാരുകളാണെന്നും ഇടതുപക്ഷത്തിന്റെ വികസനവിരുദ്ധ സമീപനമാണ് വ്യവസായ വളർച്ചക്ക് തടസമായിരുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ലീഗ് നിരീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് നിലപാട് പറയുമെന്നു കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.

വ്യവസായം കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചത് യുഡിഎഫ് സർക്കാരാണെന്നും കിൻഫ്ര പാർക്ക് എന്ന ആശയത്തിലൂടെ വ്യവസായ മാറ്റത്തിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ഭൂപടത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നത് കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകളാണ്. പ്രൊഫഷണൽ കോളജുകൾക്കെതിരെ ഇടത് സമരം മറികടന്നാണ് വിദ്യാഭ്യാസ രംഗം തുറന്നുകൊടുത്തത്. നയം തിരുത്തി എന്നാണ് ഇടതുപക്ഷം പറയുന്നത്. തിരുത്തുന്നത് നല്ലതാണ് തിരുത്ത് സ്ഥായിയാരിക്കണം. ചില ഇടത് സർക്കാരുകളുടെ നയം തന്നെ ഇടിച്ചുപൊളിക്കലായിരുന്നു. വ്യവസായ അനുകൂല നയം എടുക്കാൻ എൽഡിഎഫ് വൈകിയതാണ് വലിയ പ്രശ്നമെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

തരൂർ വിഷയത്തിലുള്‍പ്പെടെ കോണ്ഗ്രസ് നേതൃതലത്തിലുണ്ടാകുന്ന അഭിപ്രായ ഭിന്നത നല്ലതല്ലെന്ന മുന്നറിയിപ്പും കുഞ്ഞാലിക്കുട്ടി നല്കി. കോണ്ഗ്രസ് കൂടുതല്‍ ശക്തിപ്പെട്ടാലേ വിജയം കൈവരൂയെന്ന് ഇന്നലെ യൂത്ത് ലീഗിന്റെ ക്യാമ്പിലും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർഥി വിവാദം ഉള്‍പ്പെടെ നിരന്തരമായ കോൺഗ്രസ്സിലുള്ള ചർച്ചകളിലെ അതൃപ്തി പ്രകടിപ്പിക്കുക കൂടിയായിരുന്നു മുസ്ലിം ലീഗ്

Watch Video Report :

Similar Posts