< Back
Kerala
ടൂറിസം പദ്ധതികളുടെ പേരിൽ ജനവാസ മേഖലയിലെ ഭൂമി ഏറ്റെടുക്കാൻ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം; 160ഓളം കുടുംബങ്ങൾക്ക് വീടും ഭൂമിയും നഷ്ടപ്പെടും
Kerala

ടൂറിസം പദ്ധതികളുടെ പേരിൽ ജനവാസ മേഖലയിലെ ഭൂമി ഏറ്റെടുക്കാൻ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം; 160ഓളം കുടുംബങ്ങൾക്ക് വീടും ഭൂമിയും നഷ്ടപ്പെടും

Web Desk
|
4 Feb 2026 1:31 PM IST

സാമൂഹിക ആഘാത പഠനത്തിനായുള്ള ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെ പ്രതിഷേധവും ശക്തമായി

അഗത്തി: പ്രതിരോധ, ടൂറിസം പദ്ധതികളുടെ പേരിൽ ജനവാസ മേഖലയിലെ ഭൂമി ഏറ്റെടുക്കാൻ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. അഗത്തി ദ്വീപിൽ 160ലധികം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഉത്തരവിറക്കി. തദ്ദേശവാസികളെ ദ്വീപിൽ പുറത്താക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് പദ്ധതിയെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധമാണുയരുന്നത്.

പ്രകൃതി സൗന്ദര്യവും മത്സ്യസമ്പത്തും പവിഴപ്പുറ്റുകളാലും സമ്പന്നമായ ലക്ഷദ്വീപിലെ കൊച്ചു ദ്വീപാണ് അഗത്തി. എണ്ണായിരത്തോളം പേർ താമസിക്കുന്ന ദ്വീപിന്റെ വടക്ക്, തെക്ക്, മധ്യഭാഗത്തെ പ്രദേശങ്ങളാണ് വിവിധ പദ്ധതികളുടെ പേരിൽ ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനവും ആരംഭിച്ചു. സിറ്റി സെന്റർ വികസനം, ഇന്ത്യൻ വ്യോമസേനയ്ക്ക് ഫോർവേർഡ് ബേസ് സപ്പോർട്ട് യൂണിറ്റ്, ടൂറിസം എന്നിവയുടെ നിർമ്മാണത്തിനാണ് ഭൂമിയേറ്റെടുക്കൽ. പദ്ധതി നടപ്പിലായാൽ 160ഓളം കുടുംബങ്ങൾക്ക് വീടും ഭൂമിയും നഷ്ടപ്പെടും. പളളികൾ ,മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഷെഡുകൾ എന്നിവയെല്ലാം നഷ്ടമാകും.

സാമൂഹിക ആഘാത പഠനത്തിനായുള്ള ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ് വന്നതിന് പിന്നാലെ പ്രതിഷേധവും ശക്തമായി കഴിഞ്ഞു. പദ്ധതിക്കായി സർക്കാർ ഭൂമി ലഭ്യമായിരിക്കെ, തദ്ദേശവാസികളെ ഓടിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് എൻസിപി (എസ്.പി) ലക്ഷദ്വീപ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുൾ ജബ്ബാർ പറഞ്ഞു.പ്രൊജക്ട് അലൈൻമെന്റ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് ഭീമഹരജി നൽകാനൊരുങ്ങുകയാണ് അഗത്തി നിവാസികൾ.

Similar Posts