
ഭൂപതിവ് ചട്ട ഭേദഗതി വിജ്ഞാപനം ഇന്ന്; രാഷ്ട്രീയ വാക്പോര് മുറുകുന്നു
|പുതിയ ചട്ടം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നാണ് യുഡിഎഫിന്റെ മറു വാദം.
ഇടുക്കി: ഭൂപതിവ് ചട്ട ഭേദഗതി വിജ്ഞാപനം ഇന്ന് ഇറങ്ങാനിരിക്കെ ഇടുക്കി ജില്ലയിൽ രാഷ്ട്രീയ വാക്പോര് മുറുകുന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് ചട്ട ഭേദഗതിയെ എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ചട്ടം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നാണ് യുഡിഎഫിന്റെ മറു വാദം.
1960ലെ ഭൂനിയമം ഭേദഗതി ചെയ്തത് 2023ലാണ്. ഭൂമിക്ക് മേലുള്ള പൂർണാവകാശം ഇതോടെ മലയോര ജനതയ്ക്ക് രേഖാമൂലം ലഭിക്കുമെന്ന ഉറപ്പിൽ ഭേദഗതി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഐകകണ്ഠ്യേന പാസാക്കി. പിന്നീട് ചട്ടത്തിനായുള്ള കാത്തിരിപ്പായിരുന്നു. കഴിഞ്ഞമാസം ചട്ടം പുറത്തുവന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
നിയമപ്രകാരം അനധികൃതമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള അവസരമാണ് പുതിയ ചട്ട പ്രകാരം ലഭിക്കുന്നത്. ഇത് അപ്രായോഗികമാണെന്നാണ് രാഷ്ട്രീയ വിമർശനം. നിയമഭേദഗതിയെ നിയമസഭയിൽ അനുകൂലിച്ച എംഎൽഎ അടക്കം ചട്ടത്തിനെതിരെ രംഗത്തുവന്നതോടെ എൽഡിഎഫും സ്വരം കടുപ്പിക്കുകയാണ്.
ചട്ട ഭേദഗതിയുടെ ഫലങ്ങൾ ജനങ്ങളിലേക്ക് എത്താൻ പോകുന്നതേയുള്ളൂ. വിഷയം തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇരുമുന്നണികളും ആശങ്കപ്പെടുന്നത്.