
തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി മൂല്യാധിഷ്ഠിത നിലപാടിന് ലത്തീൻ സഭാ ആഹ്വാനം; സർക്കാരിനെ വിമർശിച്ച് ഇടയലേഖനം
|'ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാൻ സര്‍ക്കാര്‍ മുതിരുന്നില്ല'.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി. തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി മൂല്യാധിഷ്ഠിത നിലപാട് എടുക്കാൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തു. സർക്കാരിനെ വിമർശിച്ചും സമുദായിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും മെത്രാൻ സമിതി ഇടയലേഖനം പുറത്തിറക്കി.
ഡിസംബര്‍ ഏഴിന് ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഇടയലേഖനത്തിലാണ് ആഹ്വാനം. വിഭജനത്തിന്‍റെയും വെറുപ്പിന്‍റേയും വെല്ലുവിളികളും പ്രതിസന്ധികളും നേരിടുകയാണ് നമ്മുടെ സമൂഹം. കൂടുതല്‍ ജാഗ്രതയോടെയും ഐക്യത്തോടെയും ശക്തിയോടെയും മുന്നേറാന്‍ കഴിയണമെന്ന് ഇടയലേഖനത്തിൽ പറയുന്നു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാൻ സര്‍ക്കാര്‍ മുതിരുന്നില്ല. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ചെല്ലാനം- ഫോര്‍ട്ട്കൊച്ചി തീരം ഉള്‍പ്പെടെ കടല്‍ത്തീരം സംരക്ഷിക്കാനായി പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലെന്നും ഇടയലേഖനത്തിൽ വിമർശനമുണ്ട്.
തീരദേശ ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകളും വര്‍ധിക്കുകയാണ്. സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. ദലിത് ക്രൈസ്തവരുടെ പട്ടികജാതി പദവി അനിശ്ചിതമായി നീണ്ടുപോകുന്നു. മലയോരമേഖല വന്യജീവി ശല്യ ഭീതിയിലാണ്. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ്റെ ബജറ്റ് വിഹിതം വർധിപ്പിക്കണം.
ലോക്സഭയിലും നിയമസഭയിലും ആഗ്ലോ ഇന്ത്യൻ വിഭാഗത്തിന് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇടയലേഖനത്തിൽ, മുനമ്പം വിഷയത്തിൽ ഹൈക്കോടതി വിധിയെയും സര്‍ക്കാര്‍ നടപടികളെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മെത്രാന്‍സമിതി പറയുന്നു. നവംബര്‍ 30ന് എല്ലാ ലത്തീന്‍ കത്തോലിക്കാ ഇടവകളിലും ഇടയ ലേഖനം വായിക്കും.