
രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റ് നൽകാൻ എൽഡിഎഫിൽ ധാരണ
|തിരൂരങ്ങാടിക്ക് പകരം വള്ളിക്കുന്ന് സീറ്റ് വെച്ചുമാറാനാണ് ധാരണയായത്
മലപ്പുറം: സീറ്റ് ലഭിക്കാത്തതോടെ പാർട്ടിയുമായി ഇടഞ്ഞ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ആയേക്കും. സി പി എം നേതാക്കള്‍ രണ്ടത്താണിയുമായി നടത്തുന്ന ചർച്ച അന്തിമ ഘട്ടത്തിലാണ്. . സിപിഐയുടെ സീറ്റ് സിപിഎം ഏറ്റെടുത്ത് നൽകാനാണ് ധാരണ.
സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണി ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ അതൃപതി പ്രകടിപ്പിച്ചെങ്കിലും വൈകാതെ തിരുത്തി. എന്നാല്‍ ഇന്ന് രാവിലെ വിശദമായ കുറിപ്പുമായി വീണ്ടും രംഗത്തെത്തി. ഒരു പഞ്ചായത്ത് ലീഗ് കമ്മിറ്റി പോലും ആവശ്യപ്പെടാതി പി.എം.എ സമീറിനെ തിരൂരങ്ങാടിയിലെ സ്ഥാനാർഥിയാക്കിയതിന്‍റെ മാനദണ്ഡം എന്താണെന്ന് രണ്ടത്താണി ചോദിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വം അബ്ദുറഹ്മാൻ രണ്ടത്താണിയുമായി ചർച്ച നടത്തിയത്.
അതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തി രംഗത്തെത്തി. മാറിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളും മാറിയേക്കാം എന്നും വിജയരാഘവൻ പറഞ്ഞു
തിരൂരങ്ങാടി സീറ്റില്‍ പി.എം.എ സമീറിനെതിരെ മത്സരിക്കാനാണ് രണ്ടത്താണിക്ക് താല്പര്യം. തിരൂരങ്ങാടി സിപിഐ സീറ്റായതിനാല്‍ താനൂരോ വള്ളിക്കുന്നോ നല്കാമെന്ന നിർദേശം സിപിഎം മുന്നോട്ടുവെച്ചു. സമീറിനെതിരെയായ വികാരം മുതലെടുക്കാൻ തിരൂരങ്ങാടിയാണ് നല്ലതെന്ന ആലോചന വന്നതോടെ ആ സീറ്റില്‍ തന്നെ മത്സരിപ്പിക്കാൻ ധാരണയായി. സിപിഐക്ക് വള്ളിക്കാവ് പകരം നല്‍കാനും ധാരണയായി. അബ്ദുറഹിമാൻ രണ്ടത്താണി സിപിഎമ്മുമായി ചർച്ച നടത്തിയത് അറിയില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. അതിനിടെ പ്രാദേശിക ലീഗ് നേതാക്കൾ രണ്ടത്താണിയുടെ വീട്ടിലെത്തി ചർച്ച നടത്തി.