< Back
Kerala
നിലമ്പൂരിൽ എൽഡിഎഫിന് പൊതുസ്വതന്ത്രനെന്ന് സൂചന;  ഡോ.ഷിനാസ് ബാബു പരിഗണനയിൽ
Kerala

നിലമ്പൂരിൽ എൽഡിഎഫിന് പൊതുസ്വതന്ത്രനെന്ന് സൂചന; ഡോ.ഷിനാസ് ബാബു പരിഗണനയിൽ

Web Desk
|
29 May 2025 12:29 PM IST

വെള്ളിയാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി പൊതു സ്വതന്ത്രനെത്തുമെന്ന് സൂചന. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടായ ഡോ. ഷിനാസ് ബാബുവാണ് പരിഗണനയിലുള്ളത്.അന്തരിച്ച ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസ് പി.സിയുടെ സഹോദരനാണ് ഡോ. ഷിനാസ്.

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പരിഗണനയിലുള്ളവരുടെ അനുകൂലവും പ്രതികൂലമായ ഘടകങ്ങൾ ഇഴകീറി പരിശോധിക്കുകയാണ് സിപിഎം. മണ്ഡലത്തിൽ നടപ്പാക്കി വിജയിച്ച പൊതുസ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം ഇത്തവണയും സാധ്യമാകുമോ എന്നും സിപിഎം നോക്കുന്നുണ്ട്. ഡോ. ഷിനാസ് ബാബുവിന് എൽഡിഎഫ് സ്ഥാനാർഥി പരിഗണനയിൽ മുന്‍തൂക്കം ഉണ്ടെന്നാണ് വിവരം. ഷിനാസിന്‍റെ സാമൂഹ്യ സേവന രംഗത്തെ ബന്ധങ്ങൾ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ പി.ഷബീർ എന്നിവരും സിപിഎം പരിഗണനയിലുണ്ട്. ഒരു അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകുമെന്ന സൂചനയും സിപിഎം വൃത്തങ്ങൾ നൽകിയിരുന്നു. ഇന്ന് രാത്രിയോടെ സ്ഥാനാർഥി ആരെന്നതിൽ അന്തിമ ധാരണയാകും. പി.വി അൻവർ - കോൺഗ്രസ് തർക്കം അനുകൂലമാക്കാൻ കഴിയുമോ എന്നതടക്കാം പരിശോധിച്ചാകും സ്ഥാനാർഥി ആരെന്നതിൽ അന്തിമ തീരുമാനത്തിലേക്ക് എത്തുക. സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

ഇതിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിനെതിരെ ഗുരുതര ആരോപണവും എം.വി ഗോവിന്ദൻ ഉന്നയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പാലം വലിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റത് എന്നാണ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലെ വിമർശനം.


Similar Posts