< Back
Kerala
Opposition Leader ,  personal abuse, Health Minister,Veena George,
Kerala

പ്രതിപക്ഷ നേതാവ് വ്യക്തിപരമായ അധിക്ഷേപം നടത്തി: ആരോഗ്യമന്ത്രി വീണാ ജോർജ്

Web Desk
|
13 March 2023 12:53 PM IST

തീപിടിത്തം നടന്ന് പത്താം ദിവസം മാസ്ക് വയ്ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്തു നുണയും പറയുന്നയാളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. വി.ഡി. സതീശൻ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തീപിടിത്തം നടന്ന് പത്താം ദിവസം മാസ്ക് വയ്ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.

നിയമസഭയിൽ പ്രതിപക്ഷ നേതാവും ആരോഗ്യ മന്ത്രിയും തമ്മിൽ വാക്പോര് . പത്താം ദിവസം മാസ്ക്ക് വെയ്ക്കാൻ ജനങ്ങളോട് പറഞ്ഞ ആരോഗ്യമന്ത്രി ബെസ്റ്റ് ആരോഗ്യമന്ത്രിയാണെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത് . ആരോഗ്യ പ്രവർത്തകർ നിഷ്കർഷിച്ചതാണ് മാസ്കെന്നും ആരോഗ്യമന്ത്രി മറുപടി നൽകി .

ബ്രഹ്മപുരം തീപിടുത്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കൊള്ളക്കാരായ സോണ്ട കമ്പനി മാലിന്യ പ്ലാന്റിന് തീയിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കമ്പനിക്ക് വേണ്ടത്ര പ്രവർത്തിപരിചയമുണ്ടെന്നും, കരാർ സുതാര്യമാണെന്നും തദ്ദേശ മന്ത്രി എം. ബി രാജേഷ് ന്യായീകരിച്ചു. അടിയന്തര പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭാ ബഹിഷ്കരിച്ചു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീയിട്ടതാണെന്നും, കൊള്ളക്കാരായ കമ്പനിയുടെ വക്താവായി സർക്കാർ മാറിയെന്നും ആരോപിച്ച പ്രതിപക്ഷ നേതാവ്, മാലിന്യം മുഴുവൻ കത്തിക്കാൻ ആയിരുന്നു ശ്രമമെന്നും പരിസ്ഥിതി മുഖ്യമന്ത്രിയുടെ വകുപ്പായിട്ട് എന്താണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സോണ്ട കമ്പനിയെയും കരാറിനെയും ന്യായീകരിച്ച തദ്ദേശമന്ത്രി, ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ രണ്ട് ഡെസനോളം നഗരങ്ങളിൽ മാലിന്യ സംസ്കരണത്തിന് നേതൃത്വം നൽകുന്ന കമ്പനിയാണെന്നും പറഞ്ഞു. ബ്രഹ്മപുരം മാലിന്യം നിക്ഷേപിക്കാൻ തീരുമാനിച്ചത് ഏത് ഭരണ സമിതിയാണെന്ന ചോദ്യവും എം ബി രാജേഷ് ഉന്നയിച്ചു

മുഖ്യമന്ത്രി സഭയിൽ ഉണ്ടായിരുന്നിട്ടും പ്രതികരിച്ചില്ല. റ്റി.ജെ വിനോദ് എം.എൽ.എ യാണ് തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധ പ്ലക്കാർഡുകളുമായാണ് സഭയിൽ എത്തിയത്. പ്ലക്കാർഡുകളുമായി നടുത്തളത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

Similar Posts