< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുന്നതിന് സര്‍വേയുമായി സിപിഎം, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുന്നതിന് സര്‍വേയുമായി സിപിഎം, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍

Web Desk
|
10 Feb 2026 8:36 AM IST

സംസ്ഥാനത്തിന് പുറത്തുള്ള ഒരു ഏജൻസിയാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുന്നതിനായി സര്‍വേയുമായി സിപിഎം. സംസ്ഥാനത്തിന് പുറത്തുള്ള ഒരു ഏജന്‍സിയാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ നീക്കമുണ്ടെങ്കിലും സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്നത് കൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാനപ്പെട്ട റോള്‍ സര്‍വേയ്ക്കുണ്ട്.

സിറ്റിങ് എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോയെന്നതാണ് പ്രധാനമായും സര്‍വേ നടത്തുന്ന ഏജന്‍സി നിരീക്ഷിക്കുക. സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നതിലൂടെ സീറ്റ് നിലനിർത്താനാണോ നഷ്ടപ്പെടാനാണോ സാധ്യതയുള്ളതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1000ല്‍ താഴെ വോട്ടില്‍ പരാജയപ്പെട്ട സീറ്റുകളില്‍ ആരെയാണ് നിശ്ചയിക്കുകയെന്നതടക്കമുള്ള കാര്യങ്ങളും ഏജന്‍സി പരിശോധിക്കും. സര്‍വേയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മാണെങ്കിലും മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് അന്തിമതീരുമാനമുണ്ടാകുക. സര്‍വേ ഫലത്തിന് പിന്നാലെ, സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന ഇന്റലിജന്‍സ് സര്‍വേ നടത്തും. ഈ രണ്ട് സര്‍വേ ഫലങ്ങളും വിലയിരുത്തിക്കൊണ്ടായിരിക്കും മുഖ്യമന്ത്രി സംസ്ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റിലും അന്തിമതീരുമാനം അറിയിക്കുക.

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ കൊല്ലം ജില്ലയില്‍ ഇന്നും പര്യടനം തുടരും. ഇതിന്റെ ഭാഗമായി ബിനോയ് വിശ്വം ഇന്ന് രാവിലെ 9 മണിക്ക് മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കരുനാഗപ്പള്ളിയിലാണ് ആദ്യ പൊതുയോഗം. ഇന്നലെ പത്തനാപുരത്ത് തുടങ്ങിയ ജില്ലാ പര്യടനം നാല് മണ്ഡലങ്ങളില്‍ പിന്നിട്ടു. ചേലക്കരയില്‍ നിന്ന് ആരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്.

Similar Posts