< Back
Kerala
അവർക്ക് ഇഷ്ടമുള്ളത് ചെയ്‌തോട്ടെ, പക്ഷേ ബില്ലിൽ ഞാൻ ഒപ്പിടില്ല; സർക്കാരിനെതിരെ ആരോപണം തുടർന്ന് ഗവർണർ
Kerala

'അവർക്ക് ഇഷ്ടമുള്ളത് ചെയ്‌തോട്ടെ, പക്ഷേ ബില്ലിൽ ഞാൻ ഒപ്പിടില്ല'; സർക്കാരിനെതിരെ ആരോപണം തുടർന്ന് ഗവർണർ

Web Desk
|
23 Aug 2022 7:30 PM IST

ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ് സ്റ്റേറ്റ് ഗുണ്ടയാണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കി.

സർക്കാരിനെ സർവകലാശാലകളിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. 'അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാൻ ഒപ്പുവെക്കില്ല'- ഗവർണർ പറഞ്ഞു.

കണ്ണൂർ വിസിക്കെതിരെയുള്ള ആരോപണവും ഗവർണർ ആവർത്തിച്ചു. 'പരാതി നൽകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ അത് മൂന്ന് വർഷം മുമ്പ് ആകാമായിരുന്നു.വ്യക്തിപരമായ പ്രശ്‌നമായല്ല ഇതിനെ കാണുന്നത്'- ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

കറുത്ത ഷർട്ടിട്ടതിന്റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്ത നാടാണ് കേരളമെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലും അറസ്റ്റുണ്ടായിട്ടും ഗവർണറായ താൻ ആക്രമിക്കപ്പെട്ടിട്ടും എന്ത് നടപടിയാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. 'വിസി ക്ഷണിച്ചാണ് ഞാൻ പരിപാടിക്കെത്തിയത്, സുരക്ഷാ വീഴ്ചയുണ്ടായാൽ ആർക്കാണ് ഉത്തരവാദിത്തം..?'- ഗവർണർ പറഞ്ഞു

ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെ പ്രതിഷേധിച്ച ഇർഫാൻ ഹബീബ് സ്റ്റേറ്റ് ഗുണ്ടയാണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.

പ്രിയ വർഗീസിന്റെ നിയമനത്തിൽ താൻ ചെയ്തതുതന്നെയാണ് ഹൈക്കോടതിയും ചെയ്തതെന്നും ഗവർണർ വിശദീകരിച്ചു.

Similar Posts