< Back
Kerala
ldf-udf
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ്-17, യുഡിഎഫ്-12, ബിജെപി-0

Web Desk
|
25 Feb 2025 1:32 PM IST

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ട് വീറും വാശിയും പ്രകടമായിരുന്നു മത്സരരംഗത്ത്

തിരുവനന്തപുരം: തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിൽ നിന്ന് അഞ്ച് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിൽ നിന്ന് മൂന്ന് സീറ്റ് എൽഡിഎഫും ഒരു സീറ്റ് എസ് ഡി പിഐയും പിടിച്ചെടുത്തു .17 സീറ്റില്‍ എൽഡിഎഫും 12 ല്‍ യുഡിഎഫും വിജയിച്ചു.

സംസ്ഥാനത്തെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ട് വീറും വാശിയും പ്രകടമായിരുന്നു മത്സരരംഗത്ത്. എൽഡിഎഫിൽ നിന്ന് 5 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ, യുഡിഎഫിൻ്റെ മൂന്ന് സിറ്റിങ് സീറ്റിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസിന്‍റെ കയ്യിൽ ഉണ്ടായിരുന്ന തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എസ്ഡിപിഐ വിജയിച്ചു.

എറണാകുളം പായിപ്ര, അശമന്നൂർ, മലപ്പുറം തിരുനാവായ കോഴിക്കോട് പുറമേരി, പത്തനംതിട്ട ആയിരൂർ പഞ്ചായത്തിലെ ഓരോ വാർഡുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.തിരുവനന്തപുരം പൂവച്ചൽ, ഇടുക്കി വാത്തുക്കുടി, എറണാകുളം പൈങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. വാത്തുകുടിയിൽ ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ്‌ വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ് 12 വോട്ടിന് എൽഡിഎഫ് നിലനിർത്തി.എൻഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ സാധിച്ചിട്ടില്ല. കാസർകോഡ്,കണ്ണൂർ എന്നീ ജില്ലകളിലെ ഒരോ വാർഡില്‍ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Similar Posts