< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു

Web Desk
|
17 Dec 2025 6:23 AM IST

മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉടലെടുത്ത സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. ശബരിമല വിവാദം തിരിച്ചടിക്ക് കാരണമായില്ലെന്ന സിപിഎം വാദം സിപിഐ വീണ്ടും തള്ളി. എൽഡിഎഫ് യോഗത്തിന് ശേഷവും ശബരിമല, ന്യൂനപക്ഷ നിലപാടുകളിൽ പരിശോധന വേണം എന്ന നിലപാടിലാണ് സിപിഐ.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്തെന്ന ചോദ്യത്തിന് ശബരിമല പ്രധാന വിഷയം എന്നായിരുന്നു സിപിഐയുടെ മറുപടി. എന്നാൽ പന്തളം നഗരസഭയിലെ ഉൾപ്പെടെയുള്ള കണക്കുകൾ നിരത്തിയായിരുന്നു ശബരിമല തിരിച്ചടിയായില്ലെന്ന സിപിഎം പ്രതിരോധം. ഇരു പാർട്ടികളുടെയും നേതൃയോഗങ്ങളിലെ നിലപാടും ഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ശേഷം ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികൾ പരാജയകാരണം പ്രത്യേകമായി പരിശോധിക്കട്ടെ എന്നായിരുന്നു സിപിഎം നിലപാട്.

എന്നാൽ എൽഡിഎഫ് യോഗത്തിന് ശേഷവും നിലപാട് കടുപ്പിക്കുകയാണ് സിപിഐ. ശബരിമല വിവാദങ്ങൾ എതിർ രാഷ്ട്രീയ ചേരി എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് പരിശോധിക്കണമെന്നാണ് ശബരിമല വിഷയത്തിൽ സിപിഐ ഉയർത്തുന്ന പുതിയ നിലപാട്. മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു. ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്തിട്ടും തിരിച്ചടിയാതെങ്ങനെ എന്ന പരിശോധന വേണമെന്നുമാണ് സിപിഐയുടെ നിലപാട്. എൽഡിഎഫ് യോഗത്തിനുശേഷം ഇറക്കിയ വാർത്താക്കുറിപ്പിലാണ് സിപിഐ ഇക്കാര്യം ആവശ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. തോൽവി പരിശോധിക്കുന്നതിൽ സിപിഎം സിപിഐ ഭിന്നിപ്പാണ് എൽഡിഎഫ് യോഗത്തിന് ശേഷവും പുറത്തുവരുന്നത്.

Similar Posts