< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞു; നെഞ്ചിടിപ്പോടെ മുന്നണികള്‍
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞു; നെഞ്ചിടിപ്പോടെ മുന്നണികള്‍

Web Desk
|
10 Dec 2025 1:32 PM IST

കോവിഡ് സമയത്തായിരുന്നു 2020ല്‍ വോട്ടെടുപ്പ് നടന്നത്

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അന്തിമ കണക്കുകൾ പ്രകാരം 70.91 ശതമാനം പേരാണ് ഒന്നാംഘട്ടത്തിൽ വോട്ടുചെയ്തത്.2020നെക്കാൾ കുറവാണ് ഇത്തവണത്തെ പോളിങ്. 73.79 ആണ് അന്നത്തെ പോളിങ് ശതമാനം.

കോവിഡ് സമയത്തായിരുന്നു 2020ല്‍ വോട്ടെടുപ്പ് നടന്നത്.ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ ഇത്തവണ 70.91 ശതമാനം പോളിങ്ങാണ് ലഭിച്ചത്.

2020 പോളിങ് ശതമാനം

തിരുവനന്തപുരം- 70.02%

കൊല്ലം- 73.51%

പത്തനംതിട്ട- 69.72%

ആലപ്പുഴ- 77.39%

കോട്ടയം- 73.95%

ഇടുക്കി- 74.68%

എറണാകുളം- 77.28%

2025 പോളിങ് ശതമാനം

തിരുവനന്തപുരം- 67.47%

കൊല്ലം- 70.35%

പത്തനംതിട്ട- 66.78%

ആലപ്പുഴ- 73.80%

കോട്ടയം- 70.86%

ഇടുക്കി- 71.78%

എറണാകുളം- 74.57%

എറണാകുളത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംത്തിട്ട ജില്ലയിലും .

അതേസമയം, ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളിലും കൂട്ടലും കിഴക്കലുമായി മുന്നണികൾ മുന്നോട്ട് പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുൻകാല മേധാവിത്വം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വോട്ടുവിഹിതം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

തിരുവനന്തപുരം ജില്ലയിൽ നിലവിലെ ആധിപത്യം തുടരാൻ ആകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കഴിഞ്ഞതവണ കൈവിട്ടുപോയ ഭൂരിപക്ഷവോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷ യുഡിഎഫും പുലർത്തുന്നു. കോർപ്പറേഷനിലും വർക്കല നഗരസഭയിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ് വോട്ടിങ് ശതമാനം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും എറണാകുളത്തെ മികച്ച പോളിങും ജില്ലയിൽ യുഡിഎഫിന് അനുകൂലമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കൊച്ചി കോർപറേഷനിൽ തുടർ ഭരണം ഉറപ്പാണെന്നും ജില്ലയിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ്. കൊല്ലത്ത് എൽഡിഎഫും യുഡിഎഫും വലിയ പ്രതീക്ഷയിലാണ്. ഒപ്പം ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. സമാനതകളില്ലാത്ത പ്രചരണം നടത്തിയിട്ടും പോളിങ് വർധിക്കാത്തത് എങ്ങനെ ബാധിക്കുമെന്നാണ് ആശങ്കപ്പെടുത്തുന്നത്. ശബരിമല സ്വർണകൊള്ള വിഷയം ഏറെ സ്വാധീനിക്കാൻ സാധ്യതയുള്ള പത്തനെതിട്ട ജില്ലയിൽ പോളിങ് ശതമാനം ഉയരാത്തത് മൂന്നു മുന്നണികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.

പത്ത് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ ആലപ്പുഴയിലേത്. ജില്ലയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുൻസിപ്പാലിറ്റികളടക്കം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിൽ യുഡിഎഫ് നിൽക്കുമ്പോൾ ഭരണം നിലനിർത്തും എന്ന് അടിയുറച്ച് വിശ്വസിക്കുകയാണ് എൽഡിഎഫ്.

കേരളാ കോൺഗ്രസുകളുടെ തട്ടകത്തിൽ പ്രകടനം മെച്ചപ്പെടുത്താനാകുമെന്നാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആത്മവിശ്വാസം... കഴിഞ്ഞ തവണ നേട്ടമുണ്ടാക്കാൻ കഴിയാത്ത കോട്ടയത്തെ നഗരസഭകളിൽ എല്‍ഡിഎഫ് പ്രതീക്ഷ വെക്കുപ്പോൾ ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ വൻ തിരിച്ചുവരുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം..

ഇടുക്കിൽ ഹൈറേഞ്ച് മേഖലയിൽ പോളിങ് കുറഞ്ഞത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.എന്നാൽ റേഞ്ചിൽ താരതമ്യേന ഉയർന്ന പോളിങ് ,എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ആണെന്നാണ് കണക്കൂട്ടുന്നത്.


Similar Posts