< Back
Kerala
ലോകായുക്ത നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ; സി.പി.ഐ നിർദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്നേക്കും
Kerala

ലോകായുക്ത നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ; സി.പി.ഐ നിർദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്നേക്കും

Web Desk
|
23 Aug 2022 6:05 AM IST

ചാൻസലറുടെ അധികാരങ്ങൾ വെട്ടാനുള്ള ബിൽ നാളെ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും. സി.പി.ഐ മുന്നോട്ട് വച്ച നിർദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് സർക്കാർ നീക്കം. പ്രതിപക്ഷം ബില്ലിനെ എതിർക്കും. ചാൻസലർ സ്ഥാനത്തുള്ള ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബിൽ നാളെ സഭ പരിഗണിക്കും.

സി.പി.ഐ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബില്ലാണ് ഇന്ന് നിയമസഭയുടെ പരിഗണനയക്ക് വരുന്നത്. നിയമഭേദഗതിയിൽ സിപിഐയുടെ എതിർപ്പ് കൂടി പരിഗണിച്ചുള്ള മാറ്റങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. ലോകായുക്തയുടെ മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭ അന്തിമ തീരുമാനമെടുക്കും. മന്ത്രിമാർക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറും തീരുമാനമെടുക്കും എന്ന ഭേദഗതിയാണ് പരിഗണനയിൽ ഉള്ളത്. സിപിഐയുടെ നിലപാട് ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് നീക്കം. ബിൽ ഇന്ന് തന്നെ സബ്ജക്ട് കമ്മിറ്റിക്ക് അയക്കും.

ചാൻസലർ സ്ഥാനത്തുള്ള ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബിൽ നാളെ പരിഗണിക്കും. വിസി മാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ അഞ്ച് അംഗങ്ങൾ ഉണ്ടാകും. സർക്കാർ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനേയും സമിതിയിൽ ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും സമിതി കൺവീനർ, സർക്കാർ, സിൻഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ എന്നിവയുടെ പ്രതിനിധികളുടെ ബലത്തിൽ സർക്കാരിന് സമിതിയിൽ മേൽക്കൈ കിട്ടും.

ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നൽകുന്ന മൂന്ന് പേരുടെ പാനലിൽ നിന്നാകണം ഗവർണർ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്. ഇതോടെ വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയും. വിസിമാരുടെ പ്രായപരിധി 60 ൽ നിന്ന് 65 ആക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കം ആറ് ബില്ലുകളാണ് ഇന്ന് നിയമസഭ പരിഗണിക്കുന്നത്.

Similar Posts