
എൽപിജി പ്രതിസന്ധി; ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും
|ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം
ഡൽഹി: എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം.
കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും. പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം റീഫണ്ട് നൽകുന്നത് ആലോചനയിലെന്ന് റെയിൽവേ മന്ത്രാലയം. മുംബൈ ബാംഗ്ലൂർ എന്നീ മെട്രോ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകൾ ലഭിക്കാനില്ല. അതേസമയം 30 % ഇന്ധന പ്രതിസന്ധി മാത്രമാണ് രാജ്യത്തുള്ളതെന്നാവർത്തിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
അതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ച് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. വളരെ മുന്‍പേ തന്നെ യുദ്ധ മുന്നറിയിപ്പ് കിട്ടിയിട്ടും ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുക്കാത്തതിന്‍റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും രാമകൃഷ്ണൻ പ്രസ്താവനയിലൂടെ അറിയിച്ചു. പാചകവാതക ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം വർധിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ആളുകൾ കൂടുതലായി വൈദ്യുത അടുപ്പുകൾ ഉപയോഗിക്കുന്നുണ്ട് . എന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലന്നും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.