< Back
Kerala
ശബരിമല സ്വർണകൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്
Kerala

ശബരിമല സ്വർണകൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്

Web Desk
|
5 Feb 2026 6:19 AM IST

ജയിൽ മോചിതനാകുന്ന പോറ്റിയെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്. കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സമർപ്പിച്ച ജാമ്യഹJജിയിൽ ഇന്ന് വിധി പറയും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ജയിൽ മോചിതനാകുന്ന പോറ്റിയെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.

സ്വർണക്കൊള്ളയിലെ ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിക്കുന്നതോടെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. റിമാൻഡിലായി 90 ദിവസം പൂർത്തിയായത് കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. 2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസിൽ പോറ്റി അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തതിനാൽ വിജിലൻസ് കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കും.

കർശന ഉപാധികളോടെ ആവും പോറ്റിയുടെ ജാമ്യം. കേസിൽ ജയിൽ മോചിതനാകുന്ന നാലാമത്തെയാളാകും ഉണ്ണികൃഷ്ണൻ പോറ്റി. നേരത്തെ ശബരിമല മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും, എസ് ശ്രീകുമാറും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും ജയിൽ മോചിതരായിരുന്നു. മുൻ തിരുവാഭരണം കമ്മീഷണറായ കെ.എസ് ബൈജുവും സ്വഭാവിക ജാമ്യംതേടി കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്ത് 90 ദിവസം കഴിയുന്നത്തോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലൻസ് കോടതിയെ സമീപിക്കും. കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാൻ പ്രധാന കാരണം.

അതെ സമയം, ജയിൽ മോചിതരാകുന്ന പ്രതികളെ ഇഡി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ജയിൽ മോചിതനാകുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെയും ഉടൻ ചോദ്യം ചെയ്യാൻ ആണ് സാധ്യത.

Similar Posts