< Back
Kerala
മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക്  സസ്പെൻഷൻ
Kerala

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക് സസ്പെൻഷൻ

Web Desk
|
15 Jan 2026 8:12 AM IST

അധ്യാപികക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ

പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനധ്യാപികക്ക് സസ്പെൻഷൻ. പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. അധ്യാപികക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ.

പ്രതിയായ അനിൽ എന്ന അധ്യാപകനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ എഇഒ ശിപാർശ നൽകും. മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും. ആറ് ആൺകുട്ടികളെയാണ് മനോജ് എന്ന സംസ്കൃത അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തിരുന്നു.

ശിശുക്ഷേമ സമിതിയുടെ കൗൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. ആദ്യഘട്ടത്തിൽ കൌൺസിലിങ്ങ് നൽകിയ വിദ്യാർഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. ആദ്യദിന കൗൺസിലിങ്ങിലാണ് അഞ്ചു വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൗൺസിലിങ് തുടരും. അധ്യാപകന്‍റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സ്കൂളിൽ വച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു.

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധ്യാപകൻ പിടിയിലായത്. എസ് സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.

അധ്യാപകനെതിരെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂള്‍ പരാതി നൽകിയതെന്നും എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്ന് എഇഒ റിപ്പോർട്ടിൽ പറയുന്നു.

Similar Posts