
Photo | Special Arrangement
അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മലപ്പുറം ആർടിഒ; ആവശ്യക്കാർ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളോളം
|ലേണിംഗ് ടെസ്റ്റുകൾ രാത്രി വരെ നീളുന്നതായി പരാതി
മലപ്പുറം: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മലപ്പുറം ആർ ടി ഓഫീസ്. ലേണിംഗ് ടെസ്റ്റിനും മറ്റു ആവശ്യങ്ങൾക്കും എത്തുന്നവർ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം. കമ്പ്യൂട്ടറുകളും മറ്റു സൗകര്യങ്ങളും ഇല്ലാത്തതാണ് ദുരിതത്തിന് കാരണം. ലേണിംഗ് ടെസ്റ്റുകൾ പലപ്പോഴും രാത്രി വരെ നീളുന്നതായാണ് പരാതി.
ലേണിംഗ് ടെസ്റ്റിനും മറ്റുമായി രാവിലെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുകയാണ്. കൃത്യമായ കമ്പ്യൂട്ടറുകൾ ഇല്ലാത്തതും സെക്യൂരിറ്റി ഫീച്ചറുമായി ബന്ധപ്പെട്ട് എൻഐസി സോഫ്റ്റ്‌വെയറിൽ വരുത്തിയ മാറ്റങ്ങളാണ് പ്രയാസങ്ങൾ സൃഷ്ടിക്കാൻ കാരണം.
സിസ്റ്റം തകരാറിൽ ആകുന്നത്തോടെ പലപ്പോഴും ഉദ്യോഗസ്ഥർ സ്വന്തം കമ്പ്യൂട്ടറുകളാണ് ഉദ്യോഗാർത്ഥികൾക്ക് നൽകുന്നത്. മണിക്കൂറുകളോളം കാത്തിരിക്കുന്നവർക്ക് കുടിവെള്ള സൗകര്യമോ ടോയ്‌ലെറ്റ് സംവിധാനമോ ഇല്ലെന്നതാണ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പരാതി. വിഷയം ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ആർടിഒ ഓഫീസ് കൂടിയായ മലപ്പുറത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.